ബി.ജെ.പി.യിലെ സമാന്തരപ്രവർത്തനം; നേതാക്കളെ ഡൽഹിക്കുവിളിപ്പിച്ച് ദേശീയനേതൃത്വം

ബെംഗളൂരു : കർണാടക ബി.ജെ.പി.യിൽ സംസ്ഥാനനേതൃത്വത്തിനെതിരേ മുതിർന്നനേതാക്കൾ നടത്തുന്ന സമാന്തരപ്രവർത്തനങ്ങൾക്ക് തടയിടാൻ ദേശീയനേതൃത്വം ശ്രമംതുടങ്ങി.

സമാന്തരപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന നേതാക്കളെ ദേശീയനേതൃത്വം ഡൽഹിക്കുവിളിപ്പിച്ചു.

മുൻമന്ത്രിമാരും എം.എൽ.എ.മാരുമായ ബസനഗൗഡ പാട്ടീൽ യത്‌നൽ, രമേഷ് ജാർക്കിഹോളി എന്നിവരോട് ഞായറാഴ്ച ഡൽഹിയിലെത്താനാണ് നിർദേശം.

നേതാക്കളുടെ അതൃപ്തി ചർച്ചയിലൂടെ പരിഹരിക്കാനാണ് ദേശീയനേതൃത്വത്തിന്റെ നീക്കം.

മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കും മകനും പാർട്ടി സംസ്ഥാന പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയ്ക്കുമെതിരായാണ് ഒരുവിഭാഗം മുതിർന്നനേതാക്കൾ വെല്ലുവിളിയുയർത്തുന്നത്.

പ്രതിപക്ഷനേതാവ് ആർ. അശോകയുടെ നേതൃത്വത്തെയും ഇവർ ചോദ്യംചെയ്യുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി.യും ജെ.ഡി.എസുംചേർന്ന് നടത്തിയ ‘മൈസൂരു ചലോ’ പദയാത്രയിൽ ഇവർ പങ്കെടുത്തിരുന്നില്ല.

ഇതിനുപിന്നാലെ വടക്കൻ കർണാടകത്തിൽ സമാന്തരപദയാത്ര ആസൂത്രണംചെയ്യുകയും ചെയ്തു. കഴിഞ്ഞദിവസം ബെലഗാവിയിലെ ഒരു സ്വകാര്യറിസോർട്ടിൽ യോഗംചേർന്ന് പദയാത്രയുടെ ആസൂത്രണച്ചർച്ച നടത്തി.

നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചുനടത്തിയ ഈ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളെ ഡൽഹിക്കുവിളിപ്പിച്ചിരിക്കുന്നത്.

ബി.വൈ. വിജയേന്ദ്രയെ പാർട്ടി സംസ്ഥാന പ്രസിഡന്റാക്കിയതോടെ മറുവിഭാഗത്തിൽ തുടങ്ങിയ മുറുമുറുപ്പാണ് ഇപ്പോൾ പരസ്യമായത്.

ബി.എസ്. യെദ്യൂരപ്പയുടെ നിയന്ത്രണത്തിലാണ് പാർട്ടിയെന്നും അദ്ദേഹത്തിനൊപ്പമുള്ളവർക്കുമാത്രമാണ് അവസരംലഭിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us