15 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹാവിശിഷ്ടം കണ്ടെത്തി 

ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി.

മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്.

ഇത് കലയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്.

മണിക്കൂറുകള്‍ നീണ്ട കുഴിക്കലിന് ഒടുവിലാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്.

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 27 വയസ് മാത്രം പ്രായമുള്ള കലയെ പുറത്തേയ്ക്ക് കാണാതെ വന്നതോടെ ചോദിച്ചപ്പോള്‍ യുവതി ഗള്‍ഫിലുള്ള മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി എന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി

ഇതടക്കം കേസുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണ് നിലനില്‍ക്കുന്നത്.

മാന്നാറില്‍ കലയുടെ ഭര്‍ത്താവ് പുതിയ വീട് പണിതിട്ടും പഴയ ശുചിമുറി പൊളിച്ചിരുന്നില്ല.

സംശയം തോന്നി നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വാസ്തു പ്രശ്നമെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടിയെന്നും നാട്ടുകാര്‍ പറയുന്നു.

കലയുടെ ഭര്‍ത്താവ് അനില്‍ ഇസ്രയേലിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കലയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ അച്ഛന്റെ സഹോദരന്റെ മക്കളാണ് കസ്റ്റഡിയിലുള്ളത്.

കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പോലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്.

പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്.

മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കാന്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

രണ്ടു മാസം മുന്‍പ് അമ്പലപ്പുഴയ്ക്ക് അടുത്ത് പടക്കം എറിഞ്ഞതുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടായിരുന്നു.

രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഊമക്കത്ത് ലഭിക്കുന്നത്.

അമ്പലപ്പുഴ സിഐ പ്രതീഷ് കുമാറിനാണ് ഊമക്കത്ത് ലഭിച്ചത്.

15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നും ഇതിനെ കുറിച്ച് കൂടി ഇവരോട് ചോദിക്കണമെന്നുമായിരുന്നു ഈ ഊമക്കത്തില്‍ പറഞ്ഞിരുന്നത്.

ഇന്നലെയാണ് യുവതിയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

പ്രതികളില്‍ ഒരാളായ ജിനു ഗോപിയെ സ്ഥലത്തെത്തിച്ചാണ് പൊലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തുന്നത്.

കലയുടെ പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷമാണ് യുവതിയെ കാണാതായത്.

ഇതിനിടെയാണ് ഭര്‍ത്താവ് വിദേശത്തേയ്ക്ക് പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts