എം.എൽ.എ.സ്ഥാനം രാജിവെച്ച് കുമാരസ്വാമിയും ബൊമ്മെയും

ബെംഗളൂരു : കേന്ദ്രമന്ത്രിയായി ചുമതലയേറ്റ എച്ച്.ഡി. കുമാരസ്വാമിയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എ.എൽ.എ.സ്ഥാനം രാജിവെച്ചു.

ഇരുവരും ലോക്‌സഭാംഗങ്ങളായതിനെത്തുടർന്നാണ് രാജി. ശനിയാഴ്ച സ്പീക്കർ യു.ടി. ഖാദറിന്റെ ഓഫീസിലെത്തിയാണ് രാജിസമർപ്പിച്ചത്.

മണ്ഡ്യ മണ്ഡലത്തിൽനിന്നാണ് കുമാരസ്വാമി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചന്നപട്ടണ മണ്ഡലത്തിലെ എം.എൽ.എ.യായിരുന്നു അദ്ദേഹം.

ഹാവേരി ലോക്‌സഭാ മണ്ഡലത്തിൽനിന്നാണ് ബൊമ്മെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഹാവേരിയിലെ ഷിഗ്ഗോൺ മണ്ഡലത്തിന്റെ എം.എൽ.എ.യായിരുന്നു.

ഇതോടെ ചന്നപട്ടണയിലും ഷിഗ്ഗോണിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

ബല്ലാരി ജില്ലയിലെ സന്ദൂരിലും ഉപതിരഞ്ഞെടുപ്പുവരും. ഇവിടത്തെ കോൺഗ്രസ് എം.എൽ.എ.യായ ഇ. തുക്കാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണിത്.

ബല്ലാരി മണ്ഡലത്തിൽനിന്നാണ് തുക്കാറാം വിജയിച്ചത്.

ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേർകൂടി നിയമസഭയിൽനിന്നും നിയമനിർമാണ കൗൺസിലിൽനിന്നും രാജിവെച്ചു.

ബല്ലാരി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ജയിച്ച ഇ. തുക്കാറാം രാജിക്കത്ത് സ്പീക്കർ യു.ടി. ഖാദറിന് സമർപ്പിച്ചു. സന്ദുർ നിയോജകമണ്ഡലത്തിലെ എം.എൽ.എ.യായിരുന്നു തുക്കാറാം.

നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവായ കോട്ട ശ്രീനിവാസ പൂജാരി കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിക്ക് രാജിക്കത്ത് സമർപ്പിച്ചു.

ഉഡുപ്പി-ചിക്കമഗളൂരു ലോക്‌സഭാ മണ്ഡലത്തിൽനിന്നാണ് കോട്ട ശ്രീനിവാസ പൂജാരി ജയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us