വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊന്ന കേസ്; പ്രതി തീവണ്ടിയിൽനിന്ന് ചാടി പരിക്കേറ്റനിലയിൽ

ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്ന കേസിൽ രക്ഷപ്പെട്ട പ്രതിയെ തീവണ്ടിയിൽനിന്ന് ചാടി പരിക്കേറ്റനിലയിൽ കണ്ടെത്തി.

ഹുബ്ബള്ളി വീരാപുര ഒനി സ്വദേശിയായ ഗിരീഷ് സാവന്തിനെയാണ് (22) ദാവണഗെരെയിൽ സാരമായ പരിക്കുകളോടെ കണ്ടെത്തിയത്.

തലയ്ക്കും മുഖത്തും പരിക്കേറ്റ ഇയാളെ റെയിൽവേ പോലീസ് ദാവണഗെരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ഇയാളെ ഹുബ്ബള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ഹുബ്ബള്ളി കിംസ് ആശുപത്രിയിലേക്ക് മാറ്റി.

തീവണ്ടിയിൽനിന്ന് ഒരു സ്ത്രീയെ ആക്രമിച്ച ഇയാൾ രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയതാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

കത്തികൊണ്ട് ആക്രമിക്കാനടുത്തപ്പോൾ സ്ത്രീ കരഞ്ഞതോടെ ബന്ധുക്കൾ ഇയാൾക്കുനേരേ തിരിഞ്ഞു. രക്ഷപ്പെടാനായി തീവണ്ടിയിൽനിന്ന് ചാടുകയായിരുന്നു. എന്നാൽ, ഇത് പ്രതി നിഷേധിച്ചു.

വീരാപുര ഒനിയിലെ അഞ്ജലി അംബിഗെരെയാണ്‌ (20) ബുധനാഴ്ച പുലർച്ചെ കുത്തേറ്റുമരിച്ചത്.

കൊല നടത്തിയശേഷം രക്ഷപ്പെട്ട ഗിരീഷ്, ഗോവയിലേക്കോ മുംബൈയിലേക്കോ കടക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് ഹുബ്ബള്ളി പോലീസ് കമ്മിഷണർ രേണുക സുകുമാർ പറഞ്ഞു.

തീവണ്ടിയിൽനിന്നുവീണ ഇയാളെ ആദ്യം റെയിൽവേ പോലീസിന് തിരിച്ചറിയാനായില്ല.

കൊലക്കേസ് പ്രതിയാണെന്ന് മനസ്സിലായതിനെത്തുടർന്ന് ഹുബ്ബള്ളി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇയാൾ നേരത്തേ നാല് ബൈക്ക് മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ഒരുതവണ അറസ്റ്റിലായിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us