തന്നെത്താൻ വരുത്തിവെച്ച അപകടമെന്ന ട്രിബ്യൂണൽ വിധി തള്ളി; വയോധികയുടെ കുടുംബത്തിന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു : തീവണ്ടിയിൽനിന്ന് വീണുമരിച്ച വയോധികയുടെ കുടുംബത്തിന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കർണാടക ഹൈക്കോടതി.

വയോധിക തന്നെത്താൻ വരുത്തിവെച്ച അപകടമെന്നു പറഞ്ഞ് നഷ്ടപരിഹാരം അനുവദിക്കാനാവില്ലെന്ന റെയിൽവേ ക്ലെയിം ട്രിബ്യൂണലിന്റെ ഉത്തരവ് തള്ളിയാണ് ജസ്റ്റിസ് എച്ച്.പി. സന്ദേശിന്റെ വിധി.

2014 ഫെബ്രുവരിയിൽ ചന്നപട്ടണ റെയൽവേ സ്റ്റേഷനിൽ മരിച്ച ജയമ്മയുടെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

കയറിയ തീവണ്ടി മാറിപ്പോയതറിഞ്ഞ് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ജയമ്മ പുറത്തേക്കുവീണതാണ് മരണത്തിനിടയാക്കിയത്.

സഹോദരി രത്നമ്മയോടൊപ്പം മൈസൂരുവിലേക്ക് പോകുകയായിരുന്നു. തിരുപ്പതി-മൈസൂരു പാസഞ്ചർ തീവണ്ടിയിൽ കയറാനായി ടിക്കറ്റെടുത്ത ഇവർ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന തൂത്തുക്കുടി എക്സ്പ്രസിലാണ് കയറിയത്.

തീവണ്ടിമാറിയതറിഞ്ഞ് ഉടൻ പുറത്തിറങ്ങാൻ ഇരുവരും ശ്രമിച്ചു. അപ്പോഴേക്കും തീവണ്ടി പുറപ്പെട്ടിരുന്നു. രത്നമ്മ സുരക്ഷിതയായി ഇറങ്ങിയെങ്കിലും ജയമ്മ പ്ലാറ്റ്‌ഫോമിലേക്കു വീണ് മരിച്ചു.

ജയമ്മ മനഃപൂർവം തീവണ്ടിയിൽനിന്ന് ചാടുകയായിരുന്നെന്നു കാണിച്ചാണ് 2016-ൽ റെയിൽവേ ട്രിബ്യൂണൽ നഷ്ടപരിഹാരഹർജി തള്ളിയത്.

ഇത് ഹൈക്കോടതി അംഗീകരിച്ചില്ല. ഇന്ത്യൻ റെയിൽവേ ആക്ട് 124 എ വകുപ്പ് പ്രകാരം നഷ്ടപരിഹാരം അനുവദിക്കാവുന്ന കേസാണിതെന്നും വിധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us