കർണാടക ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മന്ത്രിമാരുടെ മക്കൾക്ക് ടിക്കറ്റ് നൽകാനൊരുങ്ങി കോൺഗ്രസ്

ബെംഗളൂരു: കർണാടകയിലെ അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെ മക്കൾക്ക് ലോക്‌സഭാ ടിക്കറ്റ് നൽകാനൊരുങ്ങി കോൺഗ്രസ്.

കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) പേരുകൾ അന്തിമമാക്കിയതായും പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ സ്ഥാനാർത്ഥികളോട് വാക്കാൽ ഉത്തരവിട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന പാർട്ടി സിഇസി യോഗത്തിൽ സംസ്ഥാന കോൺഗ്രസ് ഘടകം ശുപാർശ ചെയ്ത പേരുകൾ ചർച്ച ചെയ്തു, പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗമ്യ റെഡ്ഡി
മുൻ ജയനഗർ എംഎൽഎയും മുതിർന്ന മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയുടെ പേര് ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്ന് അന്തിമമായി.

ബിജെപി കോട്ടയിൽ സൗമ്യ റെഡ്ഡി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരെയാണ് അവർ മത്സരിക്കുന്നത്.

പ്രിയങ്ക ജാർക്കിഹോളി
പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ചിക്കോടി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യത.

മകളുടെ സ്ഥാനാർത്ഥിത്വം സതീഷ് നേരത്തെ തള്ളിയിരുന്നുവെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ സമ്മർദത്തെത്തുടർന്ന് മകളെ മത്സരിപ്പിക്കാൻ സതീഷ് സമ്മതിച്ചതായി പറയപ്പെടുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ബെലാഗ്വി ജില്ലയിൽ സജീവമാണ് പ്രിയങ്ക.

സംയുക്ത പാട്ടീൽ
കോൺഗ്രസ് അവരെ ബാഗൽകോട്ട് മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കും.  മന്ത്രി ശിവാനന്ദ് പാട്ടീലിൻ്റെ മകളാണ്.

കോൺഗ്രസ് നേതാവ് വീണാ കാശപ്പനവറും ടിക്കറ്റിനായി ശ്രമിച്ചിരുന്നുവെങ്കിലും സംയുക്തയുടെ പേര് പാർട്ടി അന്തിമമാക്കിയതായി പറയപ്പെടുന്നു.

നാല് തവണ എംപിയായ പിസി ഗദ്ദിഗൗഡറിന് ബിജെപി ടിക്കറ്റ് നൽകി.

മൃണാൾ ഹെബ്ബാൾക്കർ
വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ ബെലഗാവി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചേക്കും.

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വഴിയാണ് ഹെബ്ബാൾക്കർ മകനുവേണ്ടി ഹൈക്കമാൻഡ് തലത്തിൽ ലോബി ചെയ്തത്.

ഹെബ്ബാൾക്കറുടെ സഹോദരൻ ചന്നരാജ് ഹട്ടിഹോളി എംഎൽഎയാണ്.

ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ രംഗത്തിറക്കിയേക്കും.

സാഗർ ഖണ്ഡ്രെ
വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ബിദാർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചേക്കും.

കഴിഞ്ഞ വർഷം നിയമസഭാ ടിക്കറ്റെടുക്കാൻ സാഗർ ശ്രമം നടത്തിയിരുന്നു. കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെയാണ് ബി.ജെ.പി.സ്ഥാനാർത്ഥിയാകാൻ സാധ്യത .

അതേസമയം ഈ അഞ്ചുപേരെക്കൂടാതെ എക്‌സൈസ് മന്ത്രി ആർ.ബി.തിമ്മാപൂരും തൻ്റെ മകൻ വിനയ് തിമ്മാപൂരിന് ചിത്രദുർഗയിൽ നിന്ന് ടിക്കറ്റെടുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

കോൺഗ്രസ് നേതാവ് ചന്ദ്രപ്പയും മണ്ഡലത്തിൽ നിന്നുള്ള ടിക്കറ്റിനായി നോക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us