തീവണ്ടിയിൽ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അറസ്റ്റിൽ

ബെംഗളൂരു : തീവണ്ടിയിൽനിന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിയായ പുടി സ്വരാജ് (33) ആണ് അറസ്റ്റിലായത്.

ഹാസനിലെ ശക്‌ലേഷ്പുർ റെയിൽവേ സ്റ്റേഷനിലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണിയാൾ. മൂന്നുദിവസം മുമ്പ് ഉഡുപ്പിയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള തീവണ്ടിയിൽ യാത്ര ചെയ്തയാളുടെ ലാപ്‌ടോപ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

പുടി സ്വരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണം നടത്തിയത് താൻതന്നെയാണെന്ന് ഇയാൾ സമ്മതിച്ചു. നേരത്തേ നടത്തിയ കവർച്ചകളും വെളിപ്പെടുത്തിയിട്ടുണ്ട്.

ശക്‌ലേഷ്പുരിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 3.3 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തു.

തീവണ്ടിക്കുള്ളിൽ യൂണിഫോമിൽ സഞ്ചരിച്ച് മോഷ്ടിക്കേണ്ട വസ്തുക്കൾ കണ്ടെത്തിയതിനുശേഷം രാത്രിയിലെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു.

ലോക്കോപൈലറ്റിന്റെ യൂണിഫോമിലായതിനാൽ യാത്രക്കാർ ഇയാളെ സംശയിച്ചിരുന്നില്ല. മോഷ്ടിക്കുന്ന വസ്തുക്കൾ ട്രോളി ബാഗിലാക്കി താമസസ്ഥലത്തെത്തിക്കും.

ഒരു തവണ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ ജീവനക്കാരൻ ഇയാളെ പിടികൂടിയിരുന്നെങ്കിലും ആഭരണങ്ങളും മറ്റു വസ്തുക്കളും ഭാര്യയുടേതാണെന്ന് പറഞ്ഞാണ് രക്ഷപ്പെട്ടത്.

വായ്പ തിരിച്ചടയ്ക്കാനാണ് ഇയാൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അച്ഛന്റെ ചികിത്സയ്ക്കുവേണ്ടിയും വിവാഹത്തിനുവേണ്ടിയും 30 ലക്ഷത്തോളം രൂപ ഇയാൾ പലയിടങ്ങളിൽനിന്നായി വായ്പയെടുത്തിരുന്നു.

അടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്കുകളിൽനിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് പുടി സ്വരാജ് മോഷണത്തിലേക്ക് തിരിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us