കടലിലേക്ക് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചെന്ന് ദക്ഷിണ കൊറിയ

കൊറിയ: ഉത്തരകൊറിയ പടിഞ്ഞാറന്‍ തീരത്ത് നിന്ന് കടലിലേക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചെന്ന് ദക്ഷിണ കൊറിയ. പടിഞ്ഞാറന്‍ തീരദേശ പ്രദേശമായ നമ്പോയ്ക്ക് സമീപത്ത് വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ മിസൈല്‍ പ്രയോഗിച്ചെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. മിസൈല്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിന്റെ വിവരം പുറത്തുവിട്ടിട്ടില്ല.

മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്ക നടപടിയെടുത്താല്‍ തിരിച്ചടിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര കൊറിയയുടെ പരീക്ഷണ മിസൈല്‍ നശിപ്പിക്കാന്‍ അമേരിക്കന്‍ സൈന്യം ശ്രമിച്ചാല്‍ അത് യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ സഹോദരി, കിം യോ ജോങ് പറഞ്ഞത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍, ഹ്രസ്വദൂര മിസൈലുകള്‍, ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ സംവിധാനം എന്നിവയുടെ പരീക്ഷണമുള്‍പ്പെടെ 2022 മുതല്‍ 2023 വരെ ഉത്തര കൊറിയ നടത്തിയത് നിരവധി ആയുധ പരീക്ഷണങ്ങളാണ്. സാമ്പത്തിക ഇളവുകള്‍ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താനും ഉത്തര കൊറിയയെ ഒരു ആണവശക്തിയായി അംഗീകരിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിതരാക്കാനുമാണ് ഈ ആയുധ മുന്നേറ്റമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങളെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് മിസൈല്‍ പരീക്ഷണങ്ങളെന്നാണ് ഉത്തര കൊറിയയുടെ വിശദീകരണം.

യുഎസും ദക്ഷിണ കൊറിയയും മാര്‍ച്ച് 13 മുതല്‍ കുറഞ്ഞത് 10 ദിവസമെങ്കിലും ”ഫ്രീഡം ഷീല്‍ഡ്” എന്നറിയപ്പെടുന്ന വലിയ തോതിലുള്ള സൈനികാഭ്യാസം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച സൈന്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 2018ലാണ് ഈ സൈനികാഭ്യാസം അവസാനമായി നടത്തിയത്. ദക്ഷിണ കൊറിയന്‍ വിമാനങ്ങള്‍ക്കൊപ്പമുള്ള പരിശീലനത്തിനായി ബി-1ബി, ബി-52 ലോംഗ് റേഞ്ച് ബോംബറുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളും അമേരിക്ക അടുത്തിടെ അയച്ചിരുന്നു. ഉത്തര കൊറിയ ഇത് അധിനിവേശമായി കണക്കാക്കുകയും തുടര്‍ന്ന് പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.

ഉത്തര കൊറിയയുമായുള്ള നയതന്ത്രം മെച്ചപ്പെടുത്താനും കോവിഡിനെതിരെ ജാഗ്രത പാലിക്കുന്നതിനുമായി 2018 മുതല്‍ അമേരിക്കയും ദക്ഷിണ കൊറിയയും പതിവ് സൈനികാഭ്യാസങ്ങളില്‍ ചിലത് റദ്ദാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയ കണക്കില്ലാതെ മിസൈലുകള്‍ പരീക്ഷിക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് വീണ്ടും പൂര്‍വസ്ഥിതിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us