ഭാര്യയെ എടിഎം ആയി കാണുന്നത് പീഡനം ; കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭാര്യ ആണെന്ന് യാതൊരു വൈകാരിക ബന്ധവും ഇല്ലാതെ ഭാര്യയെ പണം കിട്ടുന്നത് ഒരു യന്ത്രം മാത്രം ആയി കാണുന്നത് മാനസിക പീഡനം തന്നെയാണെന്ന് കർണാടക ഹൈക്കോടതി.

യുവതിയുടെ വിവാഹ മോചന ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധെയുടെ ബെഞ്ചിന്റെ വിധി.

വിവാഹ മോചനം നിരസിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പക്കൽ നിന്ന് നിരന്തരം പണം വാങ്ങുന്ന ഭർത്താവ് യാതൊരുവിധ പ്രതിബദ്ധതയും തന്നോട് കാണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹ മോചനത്തിന് അപേക്ഷ നൽകിയത്.

ബിസിനസ്സ് നടത്താൻ എന്നു പറഞ്ഞ് ഭർത്താവ് യുവതിയിൽനിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയതായി കോടതി ചൂണ്ടിക്കാട്ടി. പണം കിട്ടുന്ന ഒരു യന്ത്രമായി മാത്രമാണ് ഇയാൾ ഭാര്യയെ കണ്ടത്. ഭർത്താവിന് യുവതിയോട് യാതൊരു വൈകാരിക അടുപ്പവും ഇല്ല, യാന്ത്രികമായ ബന്ധം മാത്രമാണ് അയാൾക്കുള്ളത്. ഭർത്താവിന്റെ പെരുമാറ്റത്തിൽ യുവതി മാനസിക പീഡനം അനുഭവിച്ചതായി കോടതി പറഞ്ഞു.

1991ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. 2001ൽ ഒരു കുട്ടി ജനിച്ചു. നേരത്തെ ബിസിനസ്സ് നടത്തുകയായിരുന്ന ഭർത്താവ് കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നു. ഭർത്താവിന്റെ കഷ്ടപ്പാട് കണ്ടാണ് യുവതി ബാങ്കിൽ ജോലിക്ക് ചേർന്നത്. അങ്ങനെ അവർ കുടുംബത്തിനു താങ്ങായി. 2008 മുതൽ താൻ ഭർത്താവിനു പണം നൽകുന്നുണ്ടെന്നും എന്നാൽ വായ്പ തിരിച്ചടയ്ക്കാനോ മുന്നോട്ടുപോകാനോ ഇയാൾ ശ്രമിക്കുന്നില്ലെന്നും ഭാര്യ പറഞ്ഞു. ദുബായിൽ സലൂൺ തുടങ്ങുന്നതിനായി യുവതി ഭർത്താവിനു പണം നൽകി. എന്നാൽ ഈ പണവും ധൂർത്തടിച്ചു കളയുകയായിരുന്നെന്നാണ് അവർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us