മോദിയുടെ ബ്രേക്ക്‌ ഫാസ്റ്റ് മെനുവിൽ മൈസൂർ പാക്കും മൈസൂർ മസാലദോശയും 

ബെംഗളൂരു: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്  കര്‍ണാടകയിൽ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാത ഭക്ഷണം കഴിച്ചത് മൈസൂരിലെ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം.

അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച്‌ അംബാ വിലാസ് കൊട്ടാരം വളപ്പില്‍ യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി ദസറ എക്സിബിഷന്‍ ഗ്രൗണ്ടില്‍ ഇന്നൊവേറ്റീവ് ഡിജിറ്റല്‍ യോഗ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രഭാതഭക്ഷണത്തിനായി കൊട്ടാരത്തിലെത്തിയത്. രാജകുടുംബത്തിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഇത്.

മൈസൂരു രാജകുടുംബത്തിലെ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാദിയാരും രാജ്മാതാ പ്രമോദ ദേവി വാദിയരും യോഗ ദിന പരിപാടിയില്‍ മോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു. പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി പ്രമോദ ദേവി വാഡിയാര്‍ പറഞ്ഞു.

അദ്ദേഹം യോഗാ ദിനത്തിന് മൈസൂരുവില്‍ വരുമ്പോള്‍ പ്രഭാതഭക്ഷണത്തിന് ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ ഞാന്‍ ക്ഷണിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന് ഒരു കത്ത് എഴുതിയിരുന്നു, അദ്ദേഹം അത് സ്വീകരിച്ചു, ഞങ്ങള്‍ക്ക് അതിൽ വലിയ സന്തോഷമുണ്ട്’, രാജ്മാതാ പ്രതികരിച്ചു. പ്രഭാത ഭക്ഷണത്തിനുള്ള മെനുവില്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങളായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. മൈസൂരിന്റെ സ്വന്തം മൈസൂര്‍ പാക്ക് ആയിരുന്നു മെനുവിലെ താരം. മറ്റൊരു വിഭവം മലയാളികള്‍ക്കുള്‍പ്പടെ പ്രിയങ്കരമായ മൈസൂരു മസാല ദോശയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us