ബിജെപി നേതാക്കൾക്ക് ചേരുന്നത് കാവി ഷാൾ അല്ല ചുവപ്പ് ഷാൾ ; ഡി. കെ ശിവകുമാർ 

ബെംഗളൂരു:രക്തചൊരിച്ചിലുകളിലൂടെയും വര്‍ഗീയ സംഘര്‍ഷത്തിലൂടെയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി നേതാക്കള്‍ കാവി ഷാളിന് പകരം രക്തത്തിന്‍റെ നിറമുള്ള ചുവപ്പ് ഷാള്‍ ധരിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍.

ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ കാവി ഷാള്‍ ധരിക്കാനും കാവിതൊപ്പി ധരിക്കാനും തുടങ്ങിയെന്നും ബി.ജെ.പിക്ക് കാവിനിറവുമായി എന്തു ബന്ധമാണുള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംഘടിപ്പിച്ച ജനധ്വനി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ശിവകുമാർ.

ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡി.കെ. ശിവകുമാര്‍ വിമര്‍ശനങ്ങൾ ഉന്നയിച്ചു. ബി.ജെ.പിയുടെ ചിഹ്നമായ താമര ശുദ്ധമായ വെള്ളത്തിന് പകരം ചെളി നിറഞ്ഞ വെള്ളത്തിലാണ് വളരുന്നത്. ഇതുപോലെയാണ് സമൂഹത്തിന്‍റെ ക്രമസമാധാന നില തകര്‍ത്ത് ബി.ജെ.പി അധികാരത്തിലെത്താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ബി.ജെ.പിയുടെ ഒരു നേതാവും സ്വാതന്ത്ര സമരത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പണം നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടതായി തുറന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. പറഞ്ഞത് സത്യമായത് കൊണ്ടാണത്. താന്‍ ഭരണപക്ഷത്തായിരുന്നെങ്കില്‍ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയ എം.എല്‍.എയെ പുറത്താക്കുമായിരുന്നെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us