ഹുബ്ലി കലാപം, മതപുരോഹിതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു 

ബെംഗളൂരു: ഹുബ്ലി പൊലീസ് സ്‌റ്റേഷനിലേക്ക് ആള്‍ക്കൂട്ടത്തെ കലാപത്തിനായി എത്തിച്ച മതപുരോഹിതനായ വാസിം പത്താനെ അഞ്ച് ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഹുബ്ലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവ്‌.

പള്ളിയില്‍ കാവിക്കൊടി പറക്കുന്നതായുള്ള വ്യാജ സമൂഹമാധ്യമ പോസ്റ്റ് കാണിച്ചാണ് വാസിം പത്താന്‍ പ്രദേശത്തെ മുസ്ലിം യുവാക്കളെ കലാപത്തിനായി പഴയ ഹുബ്ലി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചത്.

വാസിം പത്താന്‍ ഒരു വാഹനത്തിന് മുകളില്‍ കയറിയിരുന്ന് അണികളോട് പ്രകോപനപരമായ പ്രസംഗം നടത്തിയതായും ആരോപണമുണ്ട്. ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ അടുത്തിരുന്നാണ് വാസിം പത്താന്‍ വെറിപ്രസംഗം നടത്തിയതെന്നും പറയപ്പെടുന്നു. ഇതിന്‍റെ ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് നിയന്ത്രണം വിട്ട ആള്‍ക്കൂട്ടം നിരവധി പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ചു. 12 പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് സ്റ്റേഷന് അടുത്തുള്ള ഒരു ക്ഷേത്രവും ആശുപത്രിയും ഈ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിച്ചു.

ഈ കലാപത്തിന് പിന്നില്‍ വ്യക്തമായി ചില സംഘടനകളുടെ ആസൂത്രണമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇതുവരെ 134 പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച്‌ നടന്ന ചില സംഘര്‍ഷങ്ങളും ഇതിന് മുന്നോടിയായി നടന്നിരുന്നു. അതുപോലെ ഒരു മുസ്ലിം വൃദ്ധ കച്ചവടക്കാരന്റെ തണ്ണിമത്തന്‍ നശിപ്പിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിന്‍റെ ആസൂത്രിത നീക്കമാണെന്ന് ബിജെപി ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us