കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം: പരിശോധിക്കുന്ന മെഡിക്കൽ ഓഫീസർമാരെ ബോധവൽക്കരിക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു.

ബെംഗളൂരു: ദാവൻഗെരെ ജില്ലയിലെ ജഗലൂർ താലൂക്കിൽ നിന്നുള്ള 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതായിരുന്നു കേസ്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് ജാമ്യം തേടി പ്രതി സമർപ്പിച്ച ക്രിമിനൽ ഹർജി പരിഗണിച്ച ജസ്റ്റിസ് എച്ച് പി സന്ദേശ്, ജഗലൂർ താലൂക്ക് ആശുപത്രിയിൽ നിയമിച്ച ഡോക്ടർ ലൈംഗികാതിക്രമം നടന്നതിനെക്കുറിച്ച് അഭിപ്രായം പറയാതെ ലൈംഗികാതിക്രമ സർട്ടിഫിക്കറ്റ് മാത്രമാണ് നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.

ലൈംഗികാതിക്രമം സംഭവിക്കുന്നതിനെക്കുറിച്ച് യഥാർത്ഥത്തിൽ അഭിപ്രായം പറയാതെ ലൈംഗികാതിക്രമ സർട്ടിഫിക്കറ്റ് നൽകിയ സർക്കാർ ഡോക്ടറുടെ നിസംഗത ഹൈക്കോടതിയെ ഞെട്ടിച്ചു. തുടർന്ന് ലൈംഗികാതിക്രമ സർട്ടിഫിക്കറ്റ് എന്താണ് അർത്ഥമാക്കുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് ഡോക്ടർ മറുപടി നൽകിയില്ല. മറിച്ച് ഫോറൻസിക് റിപ്പോർട്ട് വരാനിരിക്കുന്നതിനാലാണ് റിപ്പോർട്ട് നൽകാത്തതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡോക്ടർ റിപ്പോർട്ട് നൽകാത്തതിനാൽ ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുക എന്ന ഉദ്ദേശം തന്നെ പരാജയപ്പെട്ടെന്ന് ജഡ്ജി പറഞ്ഞു. ഇരയുടെ പരിശോധന നടത്തുകയും റിപ്പോർട്ട് നൽകാതിരിക്കുകയും ശേഷം ലൈംഗികാതിക്രമ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്ത ഡോക്ടറുടെ അശ്രദ്ധയുടെ കേസാണിതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ലൈംഗികാതിക്രമക്കേസിൽ പ്രായപൂർത്തിയാകാത്തവരെ ഹാജരാക്കുമ്പോൾ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് ഉചിതമായ സർക്കുലർ പുറപ്പെടുവിക്കാനും മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി ഉത്തരവിട്ടു.

തുടർന്ന് ലൈംഗികാതിക്രമ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിക്കുന്നതായും ബെഞ്ച് പറഞ്ഞു. ഈ സന്ദർഭത്തിൽ 2022 ഫെബ്രുവരി 24ന് പ്രദീപ് വേഴ്സസ് സ്റ്റേറ്റ് ഓഫ് കർണാടക കേസിൽ മെഡിക്കൽ ഓഫീസർമാർക്ക് സർക്കുലറുകൾ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമാനമായ നിർദ്ദേശങ്ങൾ നൽകിയത് ബെഞ്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. ശേഷം സിആർപിസി സെക്ഷൻ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ ഇര നൽകിയ മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us