ഒബ്സർവേഷൻ ഹോമുകളിൽ നിന്ന് 141 ആൺകുട്ടികളെ കാണാതായതായി; റിപ്പോർട്ട് തേടി ഹൈക്കോടതി .

ബെംഗളൂരു: സംസ്ഥാനത്തെ ഒബ്സർവേഷൻ ഹോമുകളിൽ നിന്ന് കാണാതായ 141 ആൺകുട്ടികളെ കുറിച്ച് സംസ്ഥാന സർക്കാരിനോട് സമഗ്രമായ റിപ്പോർട്ട് തേടി കർണാടക ഹൈക്കോടതി.

കോലാർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ കെ.സി.രാജണ്ണ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സൂരജ് ഗോവിന്ദരാജു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്.

ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പിനും പോലീസ് വകുപ്പിനും നോട്ടീസ് അയച്ച ബെഞ്ച് കേസ് മാർച്ച് ഒമ്പതിലേക്ക് മാറ്റി.

കാണാതായ 141 ആൺകുട്ടികളെയും കണ്ടെത്താൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അടുത്ത വാദം കേൾക്കുമ്പോൾ അറിയിക്കാൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടട്ടുണ്ട്.

വിവരാവകാശ അപേക്ഷയിലൂടെയാണ് സംഭവം പുറത്തറിയുന്നത് തുടർന്ന് ഹർജിക്കാരൻ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2015-16 മുതൽ 2021 ഒക്‌ടോബർ വരെയുള്ള കാലയളവിൽ 420 കുട്ടികളെ കാണാതായത്. വിവരാവകാശ നിയമപ്രകാരം സ്ത്രീ-ശിശുക്ഷേമ വകുപ്പിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് 420 കുട്ടികളെയാണ് കാണാതായതെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ എസ് ഉമാപതി പറഞ്ഞു. ഇവരിൽ 141 ആൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്.

ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച്, കുട്ടികളെ കാണാതാകുന്ന കേസുകൾ കൈകാര്യം ചെയ്യാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക സെൽ ഉണ്ടായിരിക്കേണ്ടതുണ്ട് ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രകടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us