വണ്ടി വാങ്ങാനെത്തിയപ്പോൾ ഷോറൂമിൽ അപമാനം; പത്തുലക്ഷമെത്തിച്ച് കർഷകൻ ഞെട്ടിച്ചു.

ബെംഗളൂരു: സിനിമയിലെ ഒരു സീൻ പോലെ തോന്നിപ്പിക്കുന്ന രംഗമായിരുന്നു ഇന്നലെ തുംകുരുവിലുള്ള മഹീന്ദ്ര കാർ ഷോറൂമിൽ അരങ്ങേറിയത്. ഒരു കൂട്ടം കർഷകർ കർണാടകയിലെ തുംകുരുവിലുള്ള മഹീന്ദ്ര കാർ ഷോറൂമിൽ ഒരു പുതിയ പിക്ക്-അപ്പ് ട്രക്ക് വാങ്ങാൻ പോയപ്പോൾ, അവരുടെ വസ്ത്രങ്ങളുടെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ പത്തുരൂപപോലും എടുക്കാനില്ലാത്ത നിങ്ങൾ വാഹനം വാങ്ങുമോയെന്ന് ചോദിച്ച് ഒരു ഷോറൂം സെയിൽസ്മാൻ അവരെ പരിഹസിച്ചു.

വാഹനം വാങ്ങാൻ വരുന്നവർ ഈ രീതിയിൽ വരരുതെന്നും ജീവനക്കാരൻ പറഞ്ഞു. ഇതോടെ സുഹൃത്തുക്കളുടെ മുന്നിൽ കെംപെഗൗഡ അപമാനിതനായി. പത്തുലക്ഷം രൂപ തന്നാൽ വാഹനം തരുമോയെന്ന് കെംപെഗൗഡയുടെ കൂടെയുണ്ടായിരുന്ന ഒരാൾ സെയിൽസ്‌മാനോട് ചോദിച്ചു. അരമണിക്കൂറിനുള്ളിൽ മുഴുവൻ കാശും നൽകിയാൽ വാഹനം ഉടൻ ഡെലിവറി ചെയ്യുമെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു .

ഇതോടെ മടങ്ങിപ്പോയ ഗൗഡയും സംഘവും അരമണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുമായി മടങ്ങിയെത്തി, തുടർന്ന് സെയിൽസ്‌മാനോട് തന്റെ വാക്ക് പാലിക്കുമെന്നും അവർ ആഗ്രഹിക്കുന്ന കാർ നൽകുമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പല കാരണങ്ങളാൽ ഉടൻതന്നെ വാഹനം നൽകാനാകില്ലെന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം.

ഇതോടെ കെംപെഗൗഡ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനം നൽകുകയോ അപമാനിച്ചതിന് മാപ്പ് എഴുതിത്തരികയോ ചെയ്യണമെന്ന് കെംപെഗൗഡ ആവശ്യപ്പെട്ടു. തുടർന്ന് വിഷയം പോലീസിൽ എത്തുകയും ഷോറൂം ജീവനക്കാരുടെ രേഖാമൂലമുള്ള മാപ്പപേക്ഷ വേണമെന്ന് കാണിച്ച് കെംപെഗൗഡ പരാതി നൽകുകയും ചെയ്തു. ഇനി ഒരിക്കലും ഈ ഷോറൂമിൽനിന്ന് വാഹനം വേണ്ടെന്നും എന്നാൽ അപമാനിച്ചതിന് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് കെംപെഗൗഡ മടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us