കോറമംഗലയിൽ കാർ അപകടം; എം.എൽ.എയുടെ മകനടക്കം 7 പേർ മരിച്ചു.

ബെംഗളൂരു: ഇന്ന് പുലർച്ചെ ബെംഗളൂരു കോറമംഗലയിൽ നടന്ന വാഹനാപകടത്തിൽ എം.എൽ.എയുടെ മകനുൾപ്പെടെ ഏഴു പേർ മരിച്ചു. പുലർച്ചെ 1:20 ഓടെ ഓഡി കാർ വൈദ്യുത പോസ്റ്റിൽ തട്ടി കെട്ടിടത്തിലേക്ക് ഇടിച്ചായിരുന്നു അപകടം. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്.

ആറുപേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്കുള്ള വഴിയിൽ മരണപെട്ടു. മൃതദേഹങ്ങൾ നഗരത്തിലെ സെന്റ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പുലർച്ചെ 1: 30നും -2 നും ഇടയിൽ വലിയ ഒരു ശബ്ദത്തോടെയാണ് അപകടമുണ്ടായതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഉടനടി പ്രദേശവാസികൾ ഇവരെ രക്ഷിക്കാനായി എത്തി. എന്നാൽ പലരെയും അപകടത്തിൽ കൈകാലുകൾ അറ്റുപോയ നിലയിലായിരുന്നു കണ്ടെത്തിയത്.

മരിച്ചവരിൽ ഹൊസൂർ ജില്ലയിലെ ഡിഎംകെ എം.എൽ.എ പ്രകാഷിൻറെ മകൻ കരുണാ സാഗറും, കരുണസാഗറിന്റെ ഭാര്യ ബിന്ദുവും ഉൾപ്പെട്ടിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം കരുണാസാഗർ ബെംഗളൂരുവിലെത്തിയിരുന്നു. പിതാവിന്റെ നഗരത്തിലെ ബിസിനസ്സുൾ നോക്കുകയും, അതിന്റെ ആവശ്യത്തിനായി സ്ഥിരമായി ബംഗളുരുവിൽ വരുന്നതും പതിവായിരുന്നു.

മരിച്ചവരിൽ ഇവരെ കൂടാതെ അക്ഷയ് ഗോയൽ, ഇഷിത (21), ധനുഷ (21), രോഹിത്, ഉത്സവ് എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. എംഎൽഎയുടെ മകനും സുഹൃത്തുക്കളും മരിച്ചതായി മുൻ കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ രാമലിംഗ റെഡ്ഡി സ്ഥിരീകരിച്ചു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us