സ്പുട്‌നിക് വാക്സിനുള്ള ടെൻഡറുകൾ തള്ളാൻ സർക്കാർ തീരുമാനം

ബെംഗളൂരു: സ്പുട്‌നിക് വാക്സിന് ഉയർന്നവില ടെൻഡറിൽ കാണിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് സ്പുട്‌നിക് വാക്സിനെത്തിക്കാനായി രണ്ട് ഇന്ത്യൻ കമ്പനികൾ സമർപ്പിച്ച ടെൻഡറുകൾ തള്ളാൻ സർക്കാർ തീരുമാനം.

മുംബൈ കേന്ദ്രമായുള്ള ബൾക്ക് എം.ആർ.ഒ. ഇൻഡസ്ട്രിയിൽ സപ്ലൈ പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരു ആസ്ഥാനമായുള്ള തുളസി സിസ്റ്റംസ് എന്നിവയാണ് ടെൻഡർ സമർപ്പിച്ചത്.

മുംബൈയിലെ കമ്പനി സ്പുട്‌നിക് വി വാക്സിനും ബെംഗളൂരുവിലെ കമ്പനി സ്പുട്‌നിക് ലൈറ്റ് വാക്സിനും എത്തിക്കാനാണ് ടെൻഡർ നൽകിയത്. സംസ്ഥാന സർക്കാർ വിളിച്ച ആഗോള ടെൻഡറിനോട് പ്രതികരിച്ചാണ് കമ്പനികൾ വാക്സിനെത്തിക്കാൻ തയ്യാറായത്.

രണ്ട് കമ്പനികളും വലിയ തുകയാണ് ടെൻഡറിൽ രേഖപ്പെടുത്തിയതെന്നും ഇവ തിരസ്കരിക്കാനാണ് തീരുമാനമെന്നും സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്‌സ് ചെയർമാൻ കൂടിയായ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ പറഞ്ഞു.

കൂടുതൽ ടെൻഡറുകൾ എത്താൻ വേണ്ടി ടെൻഡർ സമർപ്പിക്കാനുള്ള സമയം ദീർഘിപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us