കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമാവുന്നില്ല; ഇത് വ്യാപന സാധ്യത കൂട്ടുന്നു

ബെംഗളൂരു: കുട്ടികളിൽ കോവിഡ് ബാധിച്ച് കഴിഞ്ഞാലും ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നത് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് നീതി ആയോ​ഗ് അം​ഗം വി കെ പോൾ.

കോവിഡ് ബാധിച്ച കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു. മൂന്നാം കോവിഡ് തരം​ഗം ഉണ്ടായാൽ അത് കുട്ടികളേയും ബാധിച്ചേക്കും എന്ന മുന്നറിയിപ്പ് വിദ​ഗ്ധർ നൽകിയിരുന്നു.

കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമാവാത്തതോടെ മറ്റുള്ളവരിലേക്ക് ഇത് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. 10 വയസിന് മുകളിലുള്ള കുട്ടികളിലാണ് കൂടുതലായും വൈറസ് ബാധ എന്നാണ് സെറോ സർവേ റിപ്പോർട്ടിൽ പറയുന്നത്.

കൂടുതൽ കടുത്ത വൈറസ് ബാധ കുട്ടികളിലുണ്ടാവാനുള്ള സാധ്യത വൈറസ് വകഭേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായിം വി കെ പോൾ പറഞ്ഞു. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ളവരിൽ കോവാക്സിൻ ട്രയൽ രണ്ട് ആഴ്ചക്കുള്ളിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ സംസ്ഥാനത്തെ 30 ജില്ലകളിലും കുട്ടികളുടെ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിക്കുമെന്ന് വനിതാ-ശിശുവികസനവകുപ്പു മന്ത്രി ശശികല ജോലെ പറഞ്ഞു. ഓരോ ജില്ലയിലും ആറുവയസ്സുവരെയുള്ളവർക്കും ഏഴുമുതൽ 18 വയസ്സുവരെയുള്ളവർക്കും ചികിത്സാകേന്ദ്രങ്ങൾ സർക്കാർ കണ്ടെത്തും.

കോവിഡ് ലക്ഷണമില്ലാത്തവരെയും നേരിയ ലക്ഷണങ്ങൾ കാണിക്കുന്നവരെയും പ്രവേശിപ്പിക്കും. രോഗം സാരമായി ബാധിച്ചവരെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. കുട്ടികളുടെ കോവിഡ് ചികിത്സാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഐ.എ.എസ്. ഓഫീസർ മോഹൻ രാജിനെ നോഡൽ ഓഫീസറായി നിയമിച്ചതായും മന്ത്രി പറഞ്ഞു. 1098 എന്ന ഹെൽപ് ലൈൻ നമ്പറം ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ, രോഗബാധിതരായ രക്ഷിതാക്കൾ മരിച്ച് അനാഥരായ കുട്ടികളെ സംരക്ഷിക്കാൻ സർക്കാർ പദ്ധതിയൊരുക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us