നഗരത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിൽ ആർ.ആർ. നഗറിന് സമീപം ദ്വാരകനഗറിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.

തെരുവിൽ ഭിക്ഷയെടുത്ത് കഴിയുന്ന സ്ത്രീയാണ് മരിച്ചതെന്നാണ് പോലീസ് കരുതുന്നത്. കാഴ്ചയിൽ 70 വയസ്സ് തോന്നിക്കുന്ന വയോധികയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വയോധികയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

ശനിയാഴ്ച രാത്രി 11:30ഓടെയാണ് സംഭവം നടന്നത്. ഈ ലോക്ക്ഡൗൻ സമയത്ത് തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ അനാസ്ഥ കാട്ടിയ ബി.ബി.എം.പി.ക്കെതിരെ പോലീസ് കേസെടുത്തു.

ആക്രമിക്കപ്പെട്ട സമയത്ത് ആരും നോക്കാനില്ലാത്ത ഈ വയോധികയുടെ കയ്യിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല എന്ന് പൊലീസ് വെളിപ്പെടുത്തി. പ്രദേശവാസികളാണ് രാത്രി 12 മണിയോടെ വയോധിക വഴിയരികിൽ മരിച്ചുകിടക്കുന്നത് കണ്ടത്.

ചോരയിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന സംശയമുയർന്നതോടെ പ്രദേശവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി സമീപപ്രദേശങ്ങളിലെ സി.സി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ്
തെരുവ്നായ്ക്കൾ ആക്രമിച്ചാണ് മരിച്ചതെന്ന് മനസിലാക്കാൻ കഴിഞ്ഞത്. തെരുവ്നായ്ക്കൾ മറ്റൊരാളെ അരക്കിലോമീറ്ററോളം പിന്തുടരുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. വഴിയാത്രക്കാരാണ് അയാളെ തെരുവ്നായ്ക്കളിൽ നിന്ന് രക്ഷിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചതോടെ തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ ഉൾപ്പടെ പല പൊതുപ്രശ്നങ്ങളും മാസങ്ങളായി ബി.ബി.എം.പി. നിർത്തിവെച്ച നിലയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us