ആദ്യ കാലത്ത് ബി.എം.ടി.സി.കണ്ടക്ടര്‍;പിന്നീട് ലോകം അറിയപ്പെടുന്ന”സൂപ്പര്‍ സ്റ്റാര്‍”;ഇപ്പോള്‍ സിനിമ രംഗത്തെ രാജ്യത്തെ പരമോന്നത ബഹുമതിയും;ജൂറിയില്‍ മലയാളികളുടെ”സ്വകാര്യ അഹങ്കാരവും”.

ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡിന് നടന്‍ രജനികാന്തിനെ തെരഞ്ഞെടുത്തു.

വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അന്‍പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന്‌ നല്‍കപ്പെടുന്ന ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് 1969- മുതല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നല്‍കുന്നത്.

കര്‍ണാടക – തമിഴ്നാട് അതിര്‍ത്തിയായ നാച്ചിക്കുപ്പത്തേക്ക് കുടിയേറിയ ഒരു മറാത്തി കുടുംബത്തിലാണ് 1950 ഡിസംബര്‍ 12-ന് രജനികാന്ത് ജനിക്കുന്നത്.

ശിവജിറാവു ഗെയ്ക്ക് വാദ് എന്നാണ് രജനിയുടെ ശരിയായ പേര്. പിന്‍ക്കാലത്ത് ബാംഗ്ലൂരിലേക്ക് രജനിയുടെ കുടുംബം താമസം മാറിയതോടെ പിന്നീടുള്ള അദ്ദേഹത്തിന്‍റെ ജീവിതം ഇവിടെ യായിരുന്നു.

അദ്ധേഹത്തിന്റെ സഹോദരന്‍ ഇപ്പോഴും കര്‍ണാടകയില്‍ നഗരത്തില്‍ തന്നെയാണ് ജീവിക്കുന്നത്.രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷം സഹോദരനെ കാണാന്‍ രജനി കാന്ത് നഗരത്തില്‍ എത്തിയിരുന്നു.

കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി നോക്കിയ അദ്ദേഹം അഭിനയമോഹം കാരണം ആ ജോലി പിന്നീട് ഉപേക്ഷിച്ച്‌ മദ്രാസിലേക്ക് പോയി. ഏറെ നാള്‍ കഷ്ടപ്പെട്ട ശേഷം 1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.

80-കളില്‍ അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലൂടെ മുന്‍നിര താരമായി ഉയര്‍ന്ന രജനി 1990-ല്‍ മന്നന്‍, മുത്തു, ബാഷ,പടയപ്പ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയെ തന്നെ ഇളകിമറിച്ചു. രജനിയുടെ മുത്തു എന്ന ചിത്രം ജപ്പാനില്‍ വരെ ഹിറ്റായിരുന്നു. 2007-ല്‍ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരുന്നു.

ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിര്‍ണയ സമിതിയാണ് രജനികാന്തിനെ തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ അനുസ്മരണാര്‍ത്ഥമാണ് ഈ പുരസ്കാരം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us