ബെംഗളൂരു: കൊഡഗു ബെല്ലൂരുവിൽ എട്ടുവയസ്സുകാരൻ കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു.

ബെല്ലൂരു സ്വദേശി രാമസ്വാമിയാണ് തിങ്കളാഴ്ച രാവിലെ ആറരയോടെ സമീപത്തെ കാപ്പിത്തോട്ടത്തിൽ കൊല്ലപ്പെട്ടത്.

കുട്ടിയുടെ മുത്തച്ഛൻ കെഞ്ച ഷെട്ടി(55)യ്ക്കും കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

കെഞ്ചയെ മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തോട്ടംതൊഴിലാളിയായ മുത്തച്ഛനോടൊപ്പം ജലസേചനസംവിധാനങ്ങൾ ക്രമീകരിക്കുന്നത് കാണാനെത്തിയപ്പോഴാണ് രാമസ്വാമിയെ കടുവ ആക്രമിച്ചത്.

രാമസ്വാമിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെഞ്ചയ്ക്ക് പരിക്കേറ്റത്.

കെഞ്ചയുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും കടുവ രക്ഷപ്പെട്ടിരുന്നു.

തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

മൂന്നാഴ്ചയ്ക്കുള്ളിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശത്തുണ്ടായ മൂന്നാമത്തെ മരണമാണിത്.