കോളേജുകൾ വീണ്ടും തുറക്കുന്നു; കോവിഡ് ലക്ഷണങ്ങളില്ലാത്ത വിദ്യാർഥികൾക്ക് പരിശോധന നിർബന്ധമല്ല

ബെംഗളൂരു: സംസ്ഥാനത്ത് കോളേജുകൾ വീണ്ടും തുറക്കുന്നു; കോവിഡ് ലക്ഷണങ്ങളില്ലാത്ത വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല.

ബിരുദ, ബിരുദാനന്തര, എൻജിനിയറിങ്‌, ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാർഥികൾക്കുള്ള ക്ലാസുകളാണ് 15-ന് പുനരാരംഭിക്കുന്നത്. അവസാനവർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷവും വൈസ് ചാൻസലർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് കോളേജുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ സി.എൻ. അശ്വത് നാരായൺ പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് ചികിത്സിക്കാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്തിവെയ്ക്കാനും കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോളേജുകൾ തുറക്കുമ്പോൾ കാന്റീനുകളും ഹോസ്റ്റലുകളും ലൈബ്രറികളും പ്രവർത്തിപ്പിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കോളേജുകളിൽ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനും വിലക്കില്ല.

ദേശീയ കാഡറ്റ് കോർപ്‌സ്, നാഷണൽ സർവീസ് സ്‌കീം എന്നിവയും പുനരാരംഭിക്കാം. കോളേജുകളിൽ സാനിറ്റൈസർ നിർബന്ധമാണ്. ഗെയ്‌റ്റുകൾക്ക് പുറത്ത് തെർമൽ സ്കാനിങ്‌ സംവിധാനം ഒരുക്കണം.

ഹോസ്റ്റലുകളും ലൈബ്രറികളും കാന്റീനുകളും കൃത്യമായി അണുവിമുക്തമാക്കണം. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം 50 ശതമാനത്തിലധികമാകാൻ പാടില്ല.

സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ടെന്ന് കോളേജ് അധികൃതർ ഉറപ്പാക്കണം. ക്ലാസുകളിൽ പങ്കെടുക്കുന്നവർ സ്ഥാപനങ്ങളിൽ വരുന്നതിനുമുമ്പ് മാതാപിതാക്കൾ ഒപ്പിട്ട സമ്മതപത്രം സമർപ്പിക്കണമെന്നും സർക്കാരിന്റെ നിർദേശത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us