ഹനുമാൻ ക്ഷേത്ര നവീകരണത്തിന് ഒരു കോടിയോളം രൂപയുടെ സ്ഥലം സൗജന്യമായി നൽകി മുസ്ലീം വ്യവസായി.

ബെംഗളൂരു : മനുഷ്യത്വവും മത സൗഹാർദ്ദവും വളരെയധികം വില കല്പിക്കപ്പെടേണ്ട ഇന്നത്തെ സാഹചര്യത്തിൽ സമൂഹത്തിന് തന്റെ പ്രവർത്തിയിലൂടെ അങ്ങനെ ഒരു സന്ദേശം നല്കികൊണ്ട് ഇതാ ഒരു സന്മനസ്.

കാഡുഗോഡിക്കടുത്തുള്ള ബേലത്തൂർ നിവാസിയായ എച്ച്.എം.ബാഷ (65) ആണ് ആ സന്മനസിനുടമ.

ഹോസ്കോട്ടെ താലൂക്കിലെ വലഗേരെപുരയിലുള്ള അദ്ദേഹത്തിന്റെ 3 ഏക്കറോളം വരുന്ന തന്റെ കുടുംബ വസ്തുവിന്റെ സമീപത്ത് ഒരു ചെറിയ ഹനുമാന്റെ അമ്പലം സ്ഥിതി ചെയ്യുന്നുണ്ട്.

സ്ഥല പരിമിതി മൂലം വിഷമമനുഭവിക്കുന്ന വിശ്വാസികളുടെ ബുദ്ധിമുട്ട് കണ്ടിട്ടാണ് ഒരു മുസ്ലീം സഹോദരനായ അദ്ദേഹം അമ്പല വികസനത്തിനാവശ്യമായ സ്ഥലം നല്കാൻ തീരുമാനിച്ചത്.

ഓൾഡ് മദ്രാസ് റോഡിന് സമീപം 80 ലക്ഷം മുതൽ ഒരു കോടി രൂപയിലധികം വില മതിക്കുന്ന 1.5 ഗുണ്ട സ്ഥലമാണ് ഈ ആവശ്യത്തിലേക്കായി അദ്ദേഹം ദാനം നല്കിയത്.

“കുടുംബത്തിൽ എല്ലാവർക്കും ഈ കാര്യത്തിൽ സമ്മതമായിരുന്നു. ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെ സഹായിക്കണം. ജീവിതം മുന്നോട്ട് കൊണ്ട് പോകുവാനായി എല്ലാവരും ബുദ്ധി മുട്ടുന്ന ഈ സമയത്ത് എന്തിന് പരസ്പര വിദ്വേഷം വളർത്തണം”. അദ്ദേഹം പറഞ്ഞു.

ശ്രീ വീരാഞ്ജനേയ സ്വാമി സേവ ട്രസ്റ്റ് ഈ സ്ഥലത്ത് നവീകരണ പ്രവൃത്തികൾ ആരംഭിച്ച് കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us