തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കില്ലെന്ന് മന്ത്രി കെ എസ് ഈശ്വരപ്പ

ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കില്ലെന്ന് ബിജെപി നേതാവും മന്ത്രിയുമായ കെ എസ് ഈശ്വരപ്പ.

‘ലിംഗായത്, കുറുബ, വൊക്കലിംഗ, ബ്രാഹ്മണര്‍ തുടങ്ങി ഹിന്ദു മതത്തിലെ ഏതൊരു വിഭാഗത്തില്‍പ്പെട്ടയാള്‍ക്കും ഞങ്ങള്‍ ടിക്കറ്റ് നല്‍കും, പക്ഷേ മുസ്‌ലിങ്ങള്‍ക്ക് ഉറപ്പായും നല്‍കില്ല’ ഈശ്വരപ്പ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബെല്‍ഗാവി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം. സംസ്ഥാനത്തെ ഗ്രാമവികസനപഞ്ചായത്ത് രാജ് മന്ത്രിയായ ഈശ്വരപ്പയുടെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ബെല്‍ഗാവി ഹിന്ദുത്വത്തിന്റെ കേന്ദ്രമാണെന്നും ഇവിടെ മുസ്‌ലിങ്ങള്‍ക്ക് സീറ്റ് നല്‍കുന്നതിനെ കുറിച്ച് ചോദ്യം പോലും ഉയരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഹിന്ദുത്വ പ്രചാരകര്‍ക്ക് മാത്രമേ ബിജെപി ടിക്കറ്റ് നല്‍കുള്ളുവെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിയായിരുന്ന സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ബല്‍ഗാവിയില്‍ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. ഈശ്വരപ്പ നേരത്തെയും സമാനമായ വിവാദ പ്രസ്താവന നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us