നാട്ടിലേക്കും തിരിച്ചും രാത്രി ഇതുവഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ബെംഗളൂരു: വിരാജ്‌പേട്ട മുതൽ കണ്ണൂർ ജില്ലാ അതിർത്തിയായ കൂട്ടുപുഴ പാലംവരെയുള്ള വിജനമായ കാനനപാതയിൽ കൊള്ളസംഘങ്ങളുടെ സാന്നിധ്യം യാത്രക്കാർക്ക് ഭീഷണിയാവുകയാണ്.

മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന സംഘങ്ങൾ ഒരിടവേളയ്ക്കുശേഷം സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിരാജ്‌പേട്ടയ്ക്കു സമീപത്തുനിന്ന് ഒരു കൊള്ളസംഘത്തെ കർണാടക പോലീസ് പിടികൂടിയിരുന്നു.

വിരാജ്‌പേട്ടമുതൽ അതിർത്തിയായ കൂട്ടുപുഴ പാലംവരെയുള്ള കാനനപാത തീർത്തും വിജനമായതാണ് പിടിച്ചുപറി സംഘം മുതലെടുക്കുന്നത്. മൊബൈലിന് ശരിയായി റേഞ്ചില്ലാത്ത ഈ ഭാഗത്ത് ആക്രമിക്കപ്പെട്ടാൽ പോലീസിനെയും മറ്റും അറിയിക്കാനും ബുദ്ധിമുട്ടാണ്.

ഇരുമ്പുവടികൾ, കത്തി, വടിവാൾ, മുളകുപൊടി തുടങ്ങിയവയുമായാണ് കൊള്ളസംഘം യാത്രക്കാരെ ആക്രമിക്കുന്നത്‌. ഏതാനും വർഷങ്ങൾക്കു മുമ്പുവരെ മൈസൂരു- ഇരിട്ടി പാതയിൽ കവർച്ചസംഘങ്ങൾ സജീവമായിരുന്നെങ്കിലും ഇടയ്ക്ക് ഇവരുടെ ശല്യം കുറഞ്ഞിരുന്നു. എന്നാൽ, ചുരംപാത വീണ്ടും തുറന്നുകൊടുത്തതോടെ ഇവർ വീണ്ടും സജീവമായിരിക്കുകയാണ്.

അതിനാൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ പാതയിൽ രാത്രിയാത്രയ്ക്ക് അനുമതിയില്ല. അതിനാൽ ബെംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നും രാത്രി പുറപ്പെട്ട് ചെക്‌പോസ്റ്റ് തുറക്കുന്ന സമയമാകുമ്പോഴേക്കും എത്താനായി പോകുന്നവർ നിരവധിയാണ്.

ഇവരിൽ പലർക്കും ചെക്‌പോസ്റ്റ് തുറക്കുന്നതു വരെ വിജനമായ സ്ഥലത്ത് കാത്തുകിടക്കേണ്ടിവരും. ഇങ്ങനെയുള്ളവരെ കവർച്ചക്കാർ ആക്രമിക്കാൻ സാധ്യത കൂടുതലാണ്. കാറിലും ബൈക്കിലുമായി നിരവധി പേരാണ് ദിവസേന ഈ വഴിക്ക് കണ്ണൂർ ജില്ലയിലേക്കു പോകുന്നത്.

ഇരുപതു കിലോമീറ്ററോളം വരുന്ന മാക്കൂട്ടം ചുരംപാത കൊടുംകാടും വളവുകളും നിറഞ്ഞതാണ്. കർണാടകത്തിൽനിന്ന് കൂടുതൽ വാഹനങ്ങൾ കണ്ണൂർ ജില്ലയിലേക്ക് എത്തിച്ചേരുന്ന കാനനപാതയാണിത്. വൈദ്യുതി ബന്ധമോ മൊബൈൽ റേഞ്ചോ ഇല്ലാത്ത പ്രദേശമാണ്. ഇതൊക്ക മുതലെടുത്താണ് സംഘങ്ങൾ ചുരം പാത താവളമാക്കിയിരിക്കുന്നത്.

ശ്രദ്ധിക്കുക:

– രാത്രിയാത്ര പരമാവധി ഒഴിവാക്കുക

– വാഹനം നിർത്തി പുറത്തിറങ്ങരുത്

– വഴിയിൽവെച്ച് അപരിചിതരെ വാഹനത്തിൽ കയറ്റരുത്

– മറ്റുവാഹനങ്ങൾക്കൊപ്പം യാത്രചെയ്യാൻ ശ്രമിക്കുക

– ഇരുചക്രവാഹനത്തിൽ തനിച്ചുള്ള യാത്ര ഒഴിവാക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us