ഫാസ്ടാഗ് റീച്ചാർജ് സംബന്ധിച്ച് പരാതി; സൈബർ സുരക്ഷാ വിദഗ്ധന് വൻ ധനനഷ്ടം!

 

ബെംഗളൂരു: ഫാസ്ടാഗ് റീച്ചാർജ് സംബന്ധിച്ച് പരാതി ഉന്നയിച്ച സൈബർ സുരക്ഷാ വിദഗ്ധനായ യുവാവിന് അമ്പതിനായിരം രൂപ നഷ്ടമായി. ബാങ്കിന്റെ ഹെൽപ് ഡെസ്കിൽനിന്നാണെന്ന വ്യാജേന ഫോൺവിളിച്ച് യുപിഐ നമ്പരും ഒടിപിയും കൈക്കലാക്കിയാണ് തട്ടിപ്പ് നടന്നത്.

സംഭവത്തിൽ ഹെന്നൂർ പോലീസ് കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബനസ്വാഡി സ്വദേശിയായ യുവാവ് ജനുവരി 11-നാണ് തന്റെ ഫാസ്ടാഗ് റീച്ചാർജുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്കിന്റെ ട്വിറ്റർ അക്കൗണ്ടിൽ പരാതി ഉന്നയിച്ചത്.

തുടർന്ന് ബാങ്ക് ജീവനക്കാരൻ പരാതിക്ക് മറുപടി നൽകുകയും ഫോൺ നമ്പരുകളടക്കം ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് എല്ലാവിവരങ്ങളും കൈമാറി. പിന്നീട് ജനുവരി 13-നാണ് ബാങ്കിന്റെ ഹെൽപ്ഡെസ്കിൽനിന്നാണെന്ന് അറിയിച്ച് ഫോൺ വിളിവന്നത്. ബാങ്കിന്റെ ഫാസ്ടാഗ് ഫോമിന്റെ ലിങ്ക് എസ്എംഎസ് അയക്കാമെന്നും അത് പൂരിപ്പിച്ചുനൽകണമെന്നും വിളിച്ചയാൾ പറഞ്ഞു.

നേരത്തെ പരാതി ഉന്നയിച്ചതിനാൽ ഫോൺ വിളിയിൽ യുവാവിനും സംശയം തോന്നിയില്ല. ഇതനുസരിച്ച് പേരും മൊബൈൽ നമ്പരും യുപിഐ പിൻനമ്പരും ലിങ്ക് തുറന്ന് രേഖപ്പെടുത്തി. തൊട്ടുപിന്നാലെ ഫോണിൽ ലഭിച്ച ഒടിപിയും അയക്കാൻ ആവശ്യപ്പെട്ടു. ഒടിപി നൽകി നിമിഷങ്ങൾക്കകം യുവാവിന്റെ യുപിഐ നമ്പരുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽനിന്ന് അയ്യായിരം രൂപ നഷ്ടമായി.

തട്ടിപ്പാണെന്ന് മനസിലായതോടെ ഉടൻതന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും എട്ടുമിനിറ്റിനുള്ളിൽ അമ്പതിനായിരം രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഇതിനിടെ ഏകദേശം മുപ്പതിനായിരം രൂപ തന്റെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതിനാൽ ആ പണം നഷ്ടമായില്ല.

സംഭവത്തിൽ സൈബർ സുരക്ഷ വിദഗ്ധനായ യുവാവ് സ്വന്തംനിലയിൽ അന്വേഷണം നടത്തിയപ്പോൾ ബംഗാളിൽനിന്നാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഹെന്നൂർ പോലീസിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us