നാട്ടിലേക്കുള്ള യാത്രചിലവേറും; ഡിസംബർ മുതൽ മൂന്ന് ഇടത്ത്കൂടി ടോൾ നൽകണം!!

ബെംഗളൂരു: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയുടെ (എൻ.എച്ച്.766) കർണാടക സംസ്ഥാനപരിധിയിൽ മൂന്നിടത്ത് ഡിസംബർമുതൽ യാത്രചെയ്യാൻ ടോൾ നൽകണം.

ഗുണ്ടൽപേട്ടയ്ക്കുസമീപം മഡ്ഡൂർ, മൈസൂരുവിനും നഞ്ചൻകോടിനുമിടയിലുള്ള കാടകോള, മൈസൂരു-കൊല്ലഗൽ റോഡിലെ ടി. നരസിപുരിനുസമീപമുള്ള യെഡ്ഡോര എന്നിവിടങ്ങളിലാണ് ടോൾ ഏർപ്പെടുത്തുന്നത്. മൂന്നിടത്തും ടോൾബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

ദേശീയപാതാ അതോറിറ്റിക്കാണ് ടോൾ പിരിക്കാനുള്ള ചുമതല. ഇവർക്ക് ഇത് കരാറുകാരെ ഏൽപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു. മൈസൂരുവിൽനിന്ന് ഊട്ടിയിലേക്ക് പോകുന്നത് നഞ്ചൻകോട് റോഡ് വഴിയാണ്. ഇതുവഴി വരുന്നവർ ഇനി ടോൾ നൽകേണ്ടിവരും.

മൈസൂരുവിൽനിന്ന് കൊല്ലഗൽ വഴി തമിഴ്നാട്ടിലേക്ക് പോകുന്നത് ടി. നരസിപുർ വഴിയാണ്. ഇതാണ് ടോൾ കൊടുക്കേണ്ട മറ്റൊരു ഭാഗം. ടോൾ ഏർപ്പെടുത്തുന്ന ഗുണ്ടൽപേട്ട ഭാഗം കേരളത്തിലേക്കെത്തുന്ന റോഡാണ്. ടോൾ നിരക്ക് സംബന്ധിച്ച് അന്തിമതീരുമാനം പുറത്തുവന്നിട്ടില്ല.

ഓരോ ടോൾ ബൂത്തിന്റെയും 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാണിജ്യേതര വാഹനങ്ങൾ കൊണ്ടുപോകുന്നതിന് വാർഷിക പാസ് നിരക്ക് 265 രൂപയായി ഉത്തരവിൽ നിജപ്പെടുത്തിയിട്ടുണ്ട്.

രണ്ടുവർഷംമുമ്പാണ് ഈ പാതകൾ വികസിപ്പിച്ചത്. അതേത്തുടർന്ന് പാതയിൽ ടോൾ ഏർപ്പെടുത്താൻ ശ്രമം നടന്നതാണ്. ടോൾ ബൂത്ത് വരുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് നീണ്ടുപോകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us