തകർച്ചയുടെ വക്കിൽ കർണാടക ആർ.ടി.സികൾ, മൂന്നുവർഷത്തെ നഷ്ടം 2200 കോടി!!

ബെംഗളൂരു: മൂന്നുവർഷത്തിനിടെ കർണാടക ആർ.ടി.സി.യ്ക്കും മൂന്നു ഉപകമ്പനികൾക്കുമായി നഷ്ടം 2200 കോടിയോളമാണ്. അടിക്കടി ഉയരുന്ന ഡീസൽവിലയും യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവും കർണാടക ആർ.ടി.സി.യെ തകർക്കുന്നു.

ടിക്കറ്റുനിരക്ക് വർധിപ്പിക്കണമെന്ന്‌ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നു ഇതുവരെ അനുകൂല നടപടികളൊന്നുമുണ്ടായിട്ടില്ല. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.), നോർത്ത് വെസ്റ്റ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), നോർത്ത് ഈസ്റ്റ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഇ. കെ.ആർ.ടി.സി.) എന്നിവയാണ് കർണാടക ആർ.ടി.സി.യുടെ ഉപകമ്പനികൾ.

ഇതിൽ ബി.എം.ടി.സി. യുടെ നഷ്ടം 1040.48 കോടിയാണ്. 490.52 കോടിയാണ് എൻ.ഡബ്ല്യു.കെ.ആർ.ടി.സി.യുടെ നഷ്ടം. 253.23 കോടി എൻ.ഇ.കെ.ആർ.ടി.സി.യ്ക്കും 431.04 കോടി കർണാടക ആർ.ടി.സി.ക്കു മാത്രമായും നഷ്ടമുണ്ട്. 2016-ൽ നടപ്പാക്കിയ ശമ്പള പരിഷ്കരണമാണ് കർണാടക ആർ.ടി.സി.യ്ക്ക് ഭാരിച്ച ബാധ്യതയായത്.

ശമ്പളവർധനയ്ക്കുശേഷം 350 കോടിയോളം രൂപയാണ് ഓരോ ട്രാൻസ്പോർട്ട് കോർപ്പറേഷനും അധികമായി കണ്ടെത്തേണ്ടിവന്നത്. ഇതിനിടെ ഡീസൽ വിലയും പലവട്ടം വർധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.7 രൂപയുടെ വർധനയാണ് സംസ്ഥാനത്തുണ്ടായത്. ദിവസം ശരാശരി 20 മുതൽ 30 പൈസവരെയാണ് വർധന.

ഡീസൽ വിലയിലുണ്ടാകുന്ന ചെറുമാറ്റം പോലും കോർപ്പറേഷനെ വലിയതോതിൽ ബാധിക്കും. മൂന്നുവർഷത്തിനിടെ പലവട്ടം ടിക്കറ്റുനിരക്ക് വർധിപ്പിക്കണമെന്നു അധികൃതർ സർക്കാരിനു ശുപാർശ സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ശുപാർശകൾ തള്ളുകയിരുന്നു.

ടിക്കറ്റുനിരക്ക് വർധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്ന ആശങ്കയുമുണ്ട്. ടിക്കറ്റുനിരക്ക് വർധിപ്പിക്കുന്നതിനൊപ്പം കോർപ്പറേഷനെ രക്ഷിച്ചെടുക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us