ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം റൺവേയിൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനമിറക്കി. രണ്ടാമത് റൺവേ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ വിമാനങ്ങൾ ബെംഗളൂരുവിലെത്തും.

ബെംഗളൂരു: കെംപെഗൗഡ (ബെംഗളൂരു) അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം റൺവേയിൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനമിറക്കി. ഡിസംബർ അഞ്ചിന് ഇവിടെനിന്നും ഔദ്യോഗികമായി സർവീസ് തുടങ്ങാനാണ് അധികൃതരുടെ തീരുമാനം. രണ്ടാമത് റൺവേ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ വിമാനങ്ങൾ ബെംഗളൂരുവിലെത്തും.

ഒന്നിലധികം തവണ പരിശോധന നടത്തിയതിൽ പൂർണ തൃപ്തിയാണ് പൈലറ്റുമാർ രേഖപ്പെടുത്തിയതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. വിവിധ ഘട്ടങ്ങളിലായി വീണ്ടും റൺവേയിൽ പരിശോധനകൾ നടത്തും.  എയർ ഏഷ്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുടെ വിവിധ വിഭാഗങ്ങളിൽ പെടുന്ന വിമാനങ്ങളാണ് ചൊവ്വാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയത്.

നാലു കിലോമീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള റൺവേയാണിത്. മഞ്ഞുമൂടിയ കാലാവസ്ഥയിലും കനത്തമഴയിലും വിമാനം ഇറക്കാനും പറന്നുയരാനും കഴിയുന്ന സാങ്കേതിക വിദ്യയാണ് ഇവിടെയുള്ളത്.

നിലവിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ബെംഗളൂരു. കൂടുതൽ സൗകര്യമൊരുക്കുന്നതോടെ കൂടുതൽപേർ വിമാനത്താവളത്തിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നഗരത്തിൽനിന്ന് വിമാനത്താവളത്തിലെത്തിച്ചേരാനുള്ള ബുദ്ധിമുട്ട് വലയ്ക്കുന്നതായി യാത്രക്കാർ നേരത്തേ പരാതിപ്പെട്ടിരുന്നു.

മെട്രോ പാത വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. രണ്ടാമത് റൺവേ പ്രവർത്തനം തുടങ്ങുന്നതിനുമുന്നോടിയായി വിമാനത്താവളത്തിലേക്കുള്ള സമീപനറോഡിന്റെ പ്രവൃത്തിയും പൂർത്തിയാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us