ഓപ്പറേഷന്‍ താമരയില്‍ വീണ വിമത എംഎല്‍എമാരെ കാത്തിരിക്കുന്നത്!!

ബെംഗളൂരു: ഓപ്പറേഷന്‍ താമരയില്‍ വീണ എംഎല്‍എമാരെ ആകാശം ഇടിഞ്ഞുവീണാലും പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദരാമയ്യ.

വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ പരാജയത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസിൽനിന്നും ജെ.ഡി.എസിൽനിന്നും രാജിവെച്ച എം.എൽ.എ.മാരുടെ ഭാവി എന്താകുമെന്നത് നിയമസഭാ സ്പീക്കറുടെ നടപടിയെ ആശ്രയിച്ചിരിക്കും. 15 എം.എൽ.എ.മാരോടും ചൊവ്വാഴ്ച രാവിലെ ഹാജരാകാൻ സ്പീക്കർ കെ.ആർ. രമേശ്കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും ഹാജരായില്ല.

വിമതർക്കുവേണ്ടി മുൻ അഡ്വക്കേറ്റ് ജനറൽ അശോക് ഹരനഹള്ളിയാണ് ഹാജരായത്. വിമതരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസും ജെ.ഡി.എസും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തെളിവെടുപ്പ് പൂർത്തിയായാൽ സ്പീക്കർ നടപടി സ്വീകരിക്കും.

രണ്ടുദിവസത്തിനുള്ളിൽ നടപടിയെടുക്കാൻ സ്പീക്കർ നിർബന്ധിതനാകും. ബി.ജെ.പി. സർക്കാർ വരുന്നതിനുമുമ്പ് വിമതരെ അയോഗ്യരാക്കിയേക്കും.

വിമത എംഎല്‍എമാരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചില പ്രത്യേക താല്‍പര്യക്കാര്‍ തുടക്കം മുതല്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ലക്ഷ്യം വെച്ചിരുന്നു. അവരുടെ ദുരാഗ്രഹം വിജയിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ണാടകയില്‍ ജനാധിപത്യവും സത്യസന്ധതയും ജനങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us