നിയമസഭാ സ്പീക്കറെ കണ്ട് രാജിക്കത്ത് നൽകി വിമത എം.എൽ.എ.മാർ;മുംബൈയിലേക്ക് തന്നെ മടങ്ങിയേക്കും;തനിക്ക് ബോധ്യമായാൽ മാത്രമേ രാജി അംഗീകരിക്കൂ എന്ന് സ്പീക്കർ രമേഷ് കുമാർ.

ബെംഗളൂരു : വിമത എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് നൽകി. 11 എംഎൽഎമാരാണ് രാജിക്കത്ത് നൽകിയത്. അതേ സമയം രാജിക്കാര്യത്തിൽ നിയമപ്രകാരം നീങ്ങുമെന്ന് സ്പീക്കർ കെ.ആർ രമേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് ബോധ്യമായാൽ മാത്രമേ രാജി അംഗീകരിക്കുകയുള്ളൂ. ഇക്കാര്യത്തിൽ തനിക്ക് മേൽ സമ്മർദ്ദമില്ല. ആരെയും സംരക്ഷിക്കുകയെന്നത് തന്റെ ദൗത്യമല്ല. രാജി വൈകിപ്പിക്കാൻ ശ്രമിച്ചിട്ടില്ല.

എംഎൽഎമാർക്ക് സുപ്രീം കോടതിയെ സമീപിക്കാതെ തന്നെ സമീപിക്കാമായിരുന്നു. ഭീഷണിയുള്ളതിനാലാണ് മുംബൈക്ക് പോയതെന്നാണ് അവർ പറഞ്ഞത്.

നിലവിലെ പ്രശ്‌നത്തിൽ താൻ കക്ഷിയും ഉത്തരവാദിയുമല്ലെന്നും സ്പീക്കർ വ്യക്തമാക്കി. എംഎൽഎമാർ എല്ലാവരും ഇപ്പോഴും പാർട്ടി അംഗങ്ങളാണ്. പാർട്ടി വിപ്പ് പാലിക്കണോ ലംഘിക്കണോയെന്ന് അവർക്ക് തീരുമാനിക്കാം.

എംഎൽഎമാരുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയുടെ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇത് സുപ്രീം കോടതിക്ക് കൈമാറുമെന്നും സ്പീക്കർ കെ.ആർ രമേഷ് കുമാർ വ്യക്തമാക്കി. അതേ സമയം രാജിക്കത്ത് കൈമാറിയ എംഎൽഎമാർ വീണ്ടും മുംബൈയിലേക്ക് മടങ്ങിയേക്കുമെന്നാണ് സൂചന.

കർണാടകയിലെ കോൺഗ്രസ്,ജെഡിഎസ് വിമത എംഎൽഎമാർ ഇന്ന് വൈകീട്ട് ആറ് മണിക്ക് മുമ്പായി സ്പീക്കർ രമേഷ് കുമാറിന് മുമ്പിൽ ഹാജരായി രാജിക്കത്ത് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

തങ്ങൾ നൽകിയ രാജി സ്വീകരിക്കാതെ സ്പീക്കർ നടപടികൾ വൈകിപ്പിക്കുകയാണെന്ന് കാണിച്ച് വിമത എംഎൽഎമാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ടു ദിവസമായി മുംബൈയിലെ ഹോട്ടലിൽ തങ്ങിയിരുന്ന എംഎൽഎമാർ സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വൈകീട്ടോടെയാണ് ബെംഗളുരുവിൽ തിരിച്ചെത്തിയത്.

എംഎൽഎമാർ എത്തുന്ന സാഹചര്യത്തിൽ ബെംഗളുരു വിമാനത്താവളത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us