ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിരുന്നു. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതാക്കളോട് നീക്കങ്ങളില്‍ നിന്ന് പിന്‍മാറാനായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം.
ഇതോടെ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്തില്ലെന്നും സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ കാരണം സര്‍ക്കാര്‍ താനെ താഴെവീഴുമെന്നുമുള്ള നിലപാടായിരുന്നു ബിജെപി സ്വീകരിച്ചത്. സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ കാരണം പ്രതിസന്ധി നേരിടുന്നതിനിടയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ചാണ് രണ്ട് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്.
ബെല്ലാരിയിലെ വിജയനഗറില്‍ നിന്നുള്ള അനന്ത് ബി സിംഗ്, വിമത എംഎല്‍എയായ രമേശ് ജാര്‍ഖിഹോളി എന്നിവരായിരുന്നു രാജിവെച്ചത്. ഇരുവരുടേയും രാജിക്ക് പിന്നാലെ കൂടുതല്‍ വിമത നേതാക്കള്‍ ഉടന്‍ തന്നെ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
ഇതിനിടെ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ വന്‍ പദ്ധതികളാണ് ബിജെപി ക്യാമ്പില്‍ ഒരുങ്ങുന്നതെന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ അന്വർത്ഥമാക്കും വിധമാണ് കഴിഞ്ഞ ദിവസത്തെ എം.എൽ.എ.മാരുടെ കൂട്ട രാജി. കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 എംഎല്‍എമാര്‍ നിയമസഭാ സ്പീക്കറെ കണ്ടു രാജി സമര്‍പ്പിച്ചു.
DV Sadananda Gowda, BJP on 11 Karnataka Congress-JDS MLAs submitting resignation to Speaker: They thought it's high time to come out of that party&resigned from legislators post as they felt that continuing as MLAs was not good in the larger interest of their constituency & state pic.twitter.com/Q6f6gYe8wy
— ANI (@ANI) July 6, 2019
രണ്ട് ഘട്ടങ്ങളിലൂടെ ഓപ്പറേഷന്‍ താമര വിപുലമാക്കുമെന്നും ഉടന്‍ തന്നെ സര്‍ക്കാരിനെ താഴെയിറക്കുമെന്നും ബിജെപി നേതാക്കളും വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. രണ്ട് ഘട്ടങ്ങളിലായാണ് എംഎല്‍എമാരെ അടര്‍ത്തുകയെന്ന് ബിജെപി നേതാവ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചില എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധം തുടരുന്നുണ്ട്. ഇവരില്‍ പലരും നേരത്തേ രാജി വെയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഒരു എംഎല്‍എ രാജിവെച്ചാല്‍ പിറകെ രാജിവെക്കാം എന്ന നിലപാട് സ്വീകരിച്ചവരായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ താഴെ വീഴുമെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ നേരത്തേ പറഞ്ഞത്. കൂടുതല്‍ എംഎല്‍എമാര്‍ രാജിവെയ്ക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എന്ന് ബിജെപി അധികാരത്തില്‍ ഏറുമെന്ന കാര്യം നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം എംഎല്‍എമാര്‍ ആരും രാജിവയ്ക്കില്ലെന്ന് മന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞു. എട്ട് എംഎല്‍എമാര്‍ സ്പീക്കറെ കാണാനെത്തിയത് രാജിനീക്കത്തിന്‍റെ ഭാഗമാണെന്ന സൂചന വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു.
ഇതിനിടയില്‍ സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രെട്ടറി കെ.സി.വേണുഗോപാലും ബംഗളൂരൂവിലേക്ക് തിരിച്ചിട്ടുണ്ട്.
224 അംഗ നിയമസഭയില്‍ 15 എംഎല്‍എമാര്‍ രാജിവച്ചാല്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. കോണ്‍ഗ്രസിലെ സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.