യുവതിയുമായി മുൻപരിചയമുണ്ട്;ആരോപണങ്ങൾ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതും; ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമം;നിയമ നടപടി സ്വീകരിക്കും:ബിനോയ് കോടിയേരി.

കൊച്ചി :തനിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതി തള്ളി ബിനോയ് കോടിയേരി. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് ബിനോയ് പറഞ്ഞു. യുവതിയെ നേരിട്ട് അറിയാം. എന്തുകൊണ്ട് പരാതി നൽകിയെന്ന് അറിയില്ല. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കൊടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ബാർ ഡാൻസറായിരുന്ന യുവതിയാണ് ബിനോയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ദുബായിയിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ ബിനോയ് സ്ഥിരം സന്ദർശകനായിരുന്നുവെന്നും അവിടെവെച്ചാണ് ബിനോയിയെ പരിചയപ്പെടുന്നതെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ബലാൽസംഗം ചെയ്തു. ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും ആരോപണമുണ്ട്. 2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. 2010 ഫെബ്രുവരിയിൽ അന്ദേരി വെസ്റ്റിൽ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബായിൽ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയില്ലെന്നും പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി 376, 376(2) ( ബലാൽസംഗം), 420 (വഞ്ചന), 504( മനപ്പൂർവം അപമാനിക്കൽ), 506 (ഭീഷണി) തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us