ആദായനികുതിവകുപ്പ്‌ റെയ്ഡിനെതിരെ നഗരത്തിൽ വ്യാപക പ്രതിഷേധം.

ബെംഗളൂരു: ആദായനികുതിവകുപ്പ്‌ നടത്തിയ റെയ്ഡിൽ ഭരണപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങി. ഭരണപക്ഷ നേതാക്കളുടെ വീടുകളിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തുമെന്ന് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കേന്ദ്ര സുരക്ഷാസേനയുടെ സുരക്ഷയിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഇതാണ് പ്രതിഷേധം ശക്തമാക്കാൻ കാരണം.

മാണ്ഡ്യയിലും ഹാസനിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ പണം ചെലവഴിക്കുന്നതായ ആരോപണത്തിന് പിന്നാലെയാണ് റെയ്ഡ് എന്നതും പ്രത്യേകതയാണ്. ജനതാദൾ. എസ് ശക്തി കേന്ദ്രങ്ങളായ മാണ്ഡ്യ, മൈസൂരു, ഹാസൻ എന്നിവിടങ്ങളിലാണ് ആദായനികുതിവകുപ്പ്‌ റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിക്കുന്ന മാണ്ഡ്യയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മന്ത്രി സി.എസ്‌. പുട്ടരാജുവിന്റേയും പൊതുമരാമത്ത് മന്ത്രി എച്ച്‌.ഡി. രേവണ്ണയുമായി ബന്ധമുള്ളവരുടേയും വീടുകളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്.

റെയ്ഡ് നടന്നതോടെ കോൺഗ്രസും ജനതാദൾ. എസും വ്യാപകപ്രതിഷേധം സംഘടിപ്പിച്ചു. ബെംഗളൂരുവിലെ ആദായനികുതി ഓഫീസിന് മുന്നിൽ കോൺഗ്രസ്, ദൾ നേതാക്കൾ ഒന്നിച്ച് അണിനിരന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നതും പ്രത്യേകതയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുണ്ടാരാജാണ് നടക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അന്വേഷണ ഏജൻസികളെ രാഷ്ട്രീയനേട്ടങ്ങൾക്ക് ഉപയോഗിച്ചാൽ ചെറുത്തുനിൽക്കുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകി. ഹാസനിൽ പൊതുമരാമത്ത് വകുപ്പ് എൻജീനിയർമാരുടേയും കരാറുകാരുടെയും വീടുകളിൽ നടന്ന റെയ്ഡ് മന്ത്രി എച്ച്.ഡി. രേവണ്ണയെ ലക്ഷ്യം വെച്ചാണ് എന്നും ആരോപണം ഉന്നയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us