അതിർത്തിയിൽ ധീര ജവാനെ സ്വീകരിക്കാന്‍ ജനപ്രവാഹം

ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ തിരിച്ചയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് റാവല്‍പിണ്ടിയില്‍നിന്നും പ്രത്യേക വിമാനത്തില്‍ അദ്ദേഹം ലാഹോറിലേയ്ക്ക് യാത്ര തിരിച്ചിരിയ്ക്കുകയാണ്.

അതിനുമുന്‍പായി അദ്ദേഹത്തെ തിരിച്ചയയ്ക്കാനുള്ള നടപടിക്രമങ്ങള്‍
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പൂര്‍ത്തിയാക്കിയിരുന്നു. അഭിനന്ദന്‍ വര്‍ത്തമാനെ റെഡ്ക്രോസിനാണ് പാക്കിസ്ഥാന്‍ കൈമാറുക. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മെഡിക്കല്‍ പരിശോധന നടക്കും.

റെഡ്ക്രോസാണ് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറുക. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്‍റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഭിനന്ദനെ സ്വീകരിക്കും. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തുടങ്ങിയവര്‍ അഭിനന്ദനെ സ്വീകരിക്കാനായി വാഗ അതിര്‍ത്തിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വിംഗ് കാമാന്‍ഡറുടെ തിരിച്ചുവരവില്‍ രാജ്യം ഉത്സാഹത്തിലാണ്. ത്രിവര്‍ണ്ണ പതാകയേന്തി  ആയിരക്കണക്കിനാളുകളാണ് ഇന്ത്യയുടെ ധീരപോരാളിയെ വരവേല്‍ക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിച്ചേര്‍ന്നിരിക്കുന്നത്. അതേസമയം, വിംഗ് കാമാന്‍ഡറെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കളും എത്തുന്നുണ്ട്.

ഡല്‍ഹിയിലേയ്ക്ക് യാത്രതിരിച്ച വിംഗ് കാമാന്‍ഡറുടെ മാതാപിതാക്കളായ സിംഹക്കുട്ടി വര്‍ത്തമാന്‍ അമ്മ ഡോ. ശോഭ എന്നിവര്‍ക്ക് സഹയാത്രികര്‍ അനുമോദിച്ചു. ഡല്‍ഹിയില്‍നിന്ന് ഇരുവരും വാഗാ അതിര്‍ത്തിയിലെത്തും. ഉച്ചതിരിഞ്ഞ് 3നും 4 നുമിടയ്ക്ക് അദ്ദേഹം വാഗാ അതിര്‍ത്തിയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us