സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

സിഡ്‌നി: ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെയും ഉറച്ച പിന്തുണ നല്‍കിയ മഹേന്ദ്രസിങ് ധോണിയുടെയും പോരാട്ടം വിഫലമാക്കി സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി.

34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി.

സെഞ്ചുറി നേടിയ രോഹിത് ക്രീസിലുള്ളപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 129 പന്തില്‍ 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു. ആവശ്യമായ റണ്‍നിരക്കും കൂടുതലായിരുന്നു. 110 പന്തില്‍ നിന്നാണ് രോഹിത് തന്‍റെ 22ാം ഏകദിന സെഞ്ചുറി നേടിയത്.

നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മയും എം.എസ് ധോണിയും ചേര്‍ന്ന 137 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ധോണിയെ പുറത്താക്കി ബെഹ്‌റന്‍ഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചു.

96 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും സഹിതം ധോണി 51 റണ്‍സെടുത്തു. പിന്നാലെ എത്തിയവര്‍ക്ക് ആര്‍ക്കും രോഹിത്തിന് പിന്തുണ നല്‍കാനായില്ല. ദിനേഷ് കാര്‍ത്തിക്ക് (12), ജഡേജ (8) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പിന്നീട് എല്ലാം ചടങ്ങ് മാത്രമായി.

ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു. ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്‌റന്‍ഡോഫ്, ശിഖര്‍ ധവാനെ (0) വിക്കറ്റനു മുന്നില്‍ കുടുക്കി.

പിന്നാലെ മൂന്നു റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ റിച്ചാഡ്‌സണും മടക്കി. അതേ ഓവറില്‍ തന്നെ റിച്ചാഡ്‌സണ്‍ അമ്പാട്ടി റായിഡുവിനെയും മടക്കി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിരുന്നു.

ഉസ്മാന്‍ ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് കരുത്തായത്. 61 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുകളും പറത്തിയ ഹാന്‍ഡ്‌സ്‌കോമ്പാണ് സ്‌കോറിങ് വേഗത്തിലാക്കിയത്. ഇന്നിങ്‌സിന്റെ അവസാനത്തില്‍ തകര്‍ത്തടിച്ച സ്റ്റോയിന്‍സ് സ്‌കോര്‍ 288ല്‍ എത്തിച്ചു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 41 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഓസീസിനെ അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജയും (59) ഷോണ്‍ മാര്‍ഷുമാണ് (54) കരകയറ്റിയത്.

മൂന്നാം വിക്കറ്റില്‍ ഖ്വാജമാര്‍ഷ് സഖ്യം 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോമ്പിനൊപ്പം മാര്‍ഷ് 53 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. അഞ്ചാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോമ്പ് സ്റ്റോയ്ന്‍സ് സഖ്യം 68 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

അലക്‌സ് കാരി (24), ആരോണ്‍ ഫിഞ്ച് (6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഗ്ലെന്‍മാക്‌സ് വെല്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു. 65 പന്തില്‍ നാലു ബൗണ്ടറിയോടെയാണ് മാര്‍ഷ് കരിയറിലെ 13ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. 70 പന്തില്‍ നാലു ബൗണ്ടറി സഹിതം 54 റണ്‍സെടുത്ത മാര്‍ഷിനെ കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു.

ഒരു വര്‍ഷത്തിനു ശേഷം ടീമില്‍ തിരിച്ചെത്തിയ ഖ്വാജ അര്‍ധ സെഞ്ചുറിയോടെയാണ് വരവറിയിച്ചത്. ഖ്വാജയുടെ അഞ്ചാം അര്‍ധസെഞ്ചുറിയാണിത്. 81 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറിയോടെ 59 റണ്‍സെടുത്ത താരത്തെ ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us