കബനി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ സമീപപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.

ബെംഗളൂരു: കബനി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ സമീപപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കേന്ദ്ര ജല കമ്മിഷൻ കബനി അണക്കെട്ടിന്‌ സമീപത്തും കാവേരി നദിയുടെ തീരപ്രദേശങ്ങളിലും വെള്ളപ്പൊക്കമുന്നറിയിപ്പ് നൽകി. 80,000 ക്യൂസെക്സ് വെള്ളമാണ് കബനി അണക്കെട്ടിൽനിന്ന് തുറന്നുവിടുന്നത്. 1992-നുശേഷം ഇത്രയും വലിയ അളവിൽ വെള്ളം തുറന്നുവിടുന്നത് ഈ വർഷമാണെന്ന് അധികൃതർ വ്യക്തമാക്കി. വയനാട്ടിൽ പെയ്ത കനത്തമഴയാണ് കബനിഅണക്കെട്ട് നിറഞ്ഞുകവിയാൻ ഇടയാക്കിയത്.

അണക്കെട്ട് തുറന്നുവിട്ടതോടെ സമീപഗ്രാമങ്ങളായ ബെല്ലത്തൂരു, ഹൊമ്മരഗള്ളി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നഞ്ചൻഗോഡിൽ ഒട്ടേറെപ്പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുടക് ജില്ലയിൽ രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയെത്തുടർന്ന് കെ.ആർ.എസ് അണക്കെട്ടിലേക്കുള്ള ഒഴുക്കും വർധിച്ചിട്ടുണ്ട്. ഒഴുക്ക് വീണ്ടും വർധിക്കുകയാണെങ്കിൽ കെ. ആർ.എസ്. അണക്കെട്ടിൽനിന്ന് 43,000 ക്യൂസെക്സ് വെള്ളം തുറന്നുവിടേണ്ടിവരും. ഇതോടെ കാവേരിനദിയിലും ജലനിരപ്പ് ഉയരും. തമിഴ്‌നാട്ടിലെ ഈറോഡ്, സേലം ജില്ലകളെയും ജലനിരപ്പ് ഉയർന്നത് ബാധിക്കും.

ദേശീയ ദുരന്തനിവാരണ സേനയുടെ മൈസൂരു യൂണിറ്റ് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. അതീവ ജാഗ്രതയിലാണ് ജില്ലാഭരണകൂടവും. അതേസമയം തിങ്കളാഴ്ചവരെ കുടക്, ശിവമോഗ ജില്ലകളിൽ വ്യാപക മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us