ബെംഗളൂരു ∙ രാമായണകഥയുടെ വേറിട്ട ആഖ്യാനമായി, അരങ്ങിൽ അമ്മയും മകളും തമ്മിലുള്ള ആത്മസംവാദത്തിന്റെ അപൂർവ നിമിഷങ്ങൾ മോഹിനിയാട്ടമായി പിറന്നു. രാവണപത്നിയായ മണ്ഡോദരിയുടെ മകളാണ് സീതയെന്നു ധ്വനിപ്പിക്കുന്ന കഥ മോഹിനിമാരുടെ ലാസ്യഭാവത്തിൽ നൃത്തച്ചുവടുകളായി. മൺമറഞ്ഞ ചലച്ചിത്രതാരം മോനിഷ ഉണ്ണിയുടെ 45-ാം ജന്മദിനത്തിൽ, അമ്മയും നടിയുമായ ശ്രീദേവി ഉണ്ണിയും സഹോദരീപുത്രി ഐശ്വര്യാ വാരിയരും ചേർന്നവതരിപ്പിച്ച നൃത്താഞ്ജലിയിൽ, പഞ്ചകന്യകമാരിൽ രണ്ടുപേരായ മണ്ഡോദരിയും സീതയുമായി ഇരുവരും നിറഞ്ഞാടി.
‘മൊണ്ടാഷ് മൊമന്റ്സ് വിത് മോനിഷ’ എന്ന ഗാന-നൃത്ത സന്ധ്യ ബാംഗ്ലൂർ മ്യൂസിക് കഫെ അവതരിപ്പിച്ച ഗാനാഞ്ജലിയോടെയാണ് ആരംഭിച്ചത്. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി, പ്രേമോദാരനായ്, പൊൻമുരളിയൂതും കാറ്റിൽ, നീലരാവിലിന്നു നിന്റെ, നീരാടുവാൻ നിളയിൽ നീരാടുവാൻ, മകളേ പാതി മലരേ തുടങ്ങിയ മലയാളം പാട്ടുകൾ അഭ്രപാളിയിൽ മോനിഷ കയ്യൊപ്പിട്ട രംഗങ്ങൾ ഒരിക്കൽകൂടി ആസ്വാദക മനസ്സിൽ കോറിയിട്ടു. ഷിജി, പ്രശോഭ്, രമേഷ് ചന്ദ്ര, കൃഷ്ണകുമാർ, ശ്വേത, ലെജീഷ്, വിപിൻ, ജിജോ എന്നിവരാണ് ഈ ഗാനങ്ങൾക്കു ശബ്ദം പകർന്നത്. ജൂബിൽ ക്രിസ്റ്റീന ജോസ് പാട്ടറിവ് പകർന്നു.
പ്രമുഖ ഭരതനാട്യം ഗുരു കലാശ്രീ സത്യനാരായണ രാജു രാമകഥാ ബാലെ അവതരിപ്പിച്ചു. ഡോ. മൃദുല അമർനാഥിന്റെ നേതൃത്വത്തിൽ നേത്രദാനത്തെ കുറിച്ചു ബോധവൽക്കരണം സംഘടിപ്പിച്ചു. രാജ്യസഭാ എംപി കെ.സി. രാമമൂർത്തി മുഖ്യാതിഥിയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.