സമൂഹത്തിലെ ഉന്നതരെ മാത്രം ബാധിക്കുന്നതല്ല സ്വകാര്യതയെന്ന് സുപ്രീംകോടതി.

ദില്ലി: സമൂഹത്തിലെ ഉന്നതരെ മാത്രം ബാധിക്കുന്നതല്ല സ്വകാര്യതയെന്ന് സുപ്രീംകോടതി. സ്വകാര്യത മൗലിക അവകാശമല്ലെന്ന് പറഞ്ഞാൽ അത് എല്ലാറ്റിനുമുള്ള അധികാരമായി സര്‍ക്കാര്‍ വ്യാഖ്യാനിക്കുമെന്നും കോടതി ഒമ്പതംഗ ബെഞ്ച് പരാമര്‍ശം നടത്തി. ജീവിക്കാൻ ഭരണഘടന നൽകുന്ന അവകാശത്തിന്‍റെ ഭാഗമാണ് സ്വകാര്യതയെങ്കിലും അതിന് പരിധിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

ആധാറിന്റെ നിയമസാധുത നിശ്ചയിക്കുന്നതിന് മുന്നോടിയായി സ്വകാര്യത മൗലിക അവകാശമാണോ എന്ന് പരിശോധിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പിൽ ശക്തമായ വാദങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ദാരിദ്ര്യം കാരണം സ്വന്തം മക്കളെ വരെ വിൽക്കുന്നവരുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ ചൂണ്ടിക്കാട്ടി.

വിശപ്പകറ്റാൻ കുട്ടികൾ വേരും കിഴങ്ങുമൊക്കെ കഴിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട്. അത്തരമൊരു രാജ്യത്ത് ജനങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കാൻ അവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ എന്താണ് തെറ്റെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ ചോദിച്ചു. തൊഴിലിനും പാര്‍പ്പിടത്തിനും ഭക്ഷണത്തിനും ഉള്ള അവകാശമാണ് സ്വകാര്യതയെക്കാൾ വലുത്.

ചില വ്യക്തികളുടെ സ്വകാര്യതയാണോ, അതോ പാവപ്പെട്ടവരുടെ ആനുകൂല്യങ്ങളാണോ വലുതെന്ന് കോടതി തീരുമാനിക്കണം. ജീവിക്കാനുള്ള അവകാശം മൗലിക അവകാശം എന്നതുപോലെ സ്വകാര്യതയും അവകാശമാണെങ്കിലും അതിന് പരിധിയുണ്ടെന്നും കേന്ദ്രം വാദിച്ചു. സ്വകാര്യത നിയമം മൂലം പരിരക്ഷിക്കാൻ കഴിയുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കിൽ ഈ കേസ് ഇപ്പോൾ തന്നെ അവസാനിപ്പിക്കാമെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

സമൂഹത്തിലെ ഉന്നതരെ മാത്രം ബാധിക്കുന്നതല്ല സ്വകാര്യത. സ്വകാര്യത മൗലിക അവകാശമല്ലെന്ന് പറഞ്ഞാൽ അത് എല്ലാറ്റിനും ഉള്ള അധികാരമായി സര്‍ക്കാര്‍ വ്യാഖ്യാനിക്കും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഓരോ തോന്നലുകളുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ തരുമാനം എടുക്കരുതെന്നും കോടതി പറഞ്ഞു. കേസിൽ വാദം കേൾക്കൽ നാളെയും തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us