ബെംഗളൂരു :ഒരു വലിയ സിറ്റി എന്ന നിലക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടി വാഹനങ്ങൾ ഓടുന്ന ഒരിടമാണ് ബെംഗളൂരു. ട്രാഫിക് നിയമങ്ങൾ പരിപാലിക്കുക എന്നതും നിയമ ലംഘകരെ പിടികൂടുക എന്നതും ട്രാഫിക് പോലീസുകാരന് ശ്രമകരമായ ജോലിയാണ്. ഈ ജോലിയിൽ സഹായകരമാകാൻ വേണ്ടി വർഷങ്ങൾക്ക് മുന്പ് തന്നെ ബെംഗളൂരു ട്രാഫിക് പോലീസിന് ഡിജിറ്റൽ ക്യാമറകൾ നൽകിയിരുന്നു.
ഇപ്പോൾ ഒരു പുതിയ സംവിധാനവുമായാണ് ബെംഗളൂരു ട്രാഫിക് പോലീസ് വന്നിരിക്കുന്നത്, തിരക്കേറിയ ഇടങ്ങളിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ കഴുത്തിൽ തൂക്കിയിട്ട ക്യാമറകളുമായി പോലീസ് നഗരത്തിൽ ഉണ്ടാവും.
കഴുത്തിൽ ക്യാമറകളുമായി 50 പോലീസ് ഉദ്യോഗസ്ഥരെ ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ നിയോഗിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ (ട്രാഫിക് ) അഭിഷേക് ഗോയൽ അറിയിച്ചു. വിധാൻ സൗദയുടെ 10 കിലോമീറ്റർ ചുറ്റളവിൽ തിരക്കേറിയ ഭാഗങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാവുക. 150 ഗ്രാമിൽ താഴെ മാത്രം ഭാരമുള്ള ഹൈഡെഫനിഷൻ ക്യാമറയിലൂടെ ഉയർന്ന നിലവാരമുള്ള ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ തുടർച്ചയായി പത്തു മണിക്കൂറോളം പകർത്താൻ കഴിയും.
റോഡപകടങ്ങളോ മറ്റ് അതിക്രമങ്ങളോ നടന്നാൽ ദൃശ്യങ്ങൾ പകർത്താൻ ഈ സംവിധാനം സഹായിക്കും. പിന്നീട് അവ തെളിവായി സ്വീകരിക്കാനും കഴിയും.
ചുരുങ്ങിയത് ഈ 50 പോലീസുകാരുടെ കൈക്കൂലി വാങ്ങാനുള്ള പ്രവണത കുറക്കാൻ ഇത് കാരണമാകുമെന്ന് പ്രതീക്ഷിക്കാം, അല്ലെങ്കിൽ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ക്യാമറയെ മറക്കാനുള്ള അസാമാന്യ മെയ്വഴക്കം പരിശീലിക്കേണ്ടി വരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.