സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊന്നു

ബെംഗളൂരു: കര്‍ണാടകയില്‍ സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടുകാരുടെ മുന്നിൽ വച്ച് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു. മദ്യലഹരിയില്‍ ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്.

കൊലപാതക ശേഷം ഒളിവില്‍ പോയ 35 കാരനായി തെരച്ചില്‍ തുടരുകയാണ് പോലീസ്. ഹസ്സനിലെ ബേലൂരിലാണ് ദാരുണസംഭവം. കുടുംബം പുലര്‍ത്താന്‍ ഭാര്യ നടത്തിയിരുന്നു പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പോലീസ് പറയുന്നു.

ഹസ്സന്‍ സ്വദേശിയായ 29 കാരി ലക്ഷ്മിയെയാണ് ഭര്‍ത്താവ് ജയദീപ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊന്നത്. കുട്ടികള്‍ നോക്കി നില്‍ക്കേയായിരുന്നു കൊലപാതകം. സ്ഥിരമദ്യപാനിയായ ജയദീപ് വീട്ടുചെലവ് നോക്കാറില്ല. ചെറിയൊരു പലചരക്ക് കട നടത്തി ലക്ഷ്മിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മദ്യപിക്കാനായി ജയദീപ് പതിവായി പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ വിസ്സമ്മതിച്ച്‌ തുടങ്ങിയതോടെ കടയിലെത്തുന്നവരുടെ പേര് പറഞ്ഞ് സംശയബന്ധം ആരോപിക്കാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

രാത്രി അമിതമായി മദ്യപിച്ച്‌ എത്തിയ ജയദീപ് വാക്ക് തര്‍ക്കത്തിനൊടുവില്‍ ലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെയും ലക്ഷ്മിയുടെ അമ്മയുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക ശേഷം ജയദീപ് ഒളിവിലാണ്. ഹസ്സനില്‍ നിന്ന് ജയദീപ് ഒരു ലോറിയില്‍ രക്ഷപ്പെട്ടതായി നാട്ടുകാരില്‍ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സമീപ ജില്ലകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us