ജെ.ഡി.എസ്. സ്വാധീന ജില്ലകളിലേക്ക് അനുവദിച്ച അധികഫണ്ട് സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധം

ബെംഗളൂരു: കോൺഗ്രസ്- ജെ.ഡി.എസ്. സർക്കാർ രാമനഗര, മാണ്ഡ്യ, ഹാസൻ ജില്ലകൾക്കാണ് അധികഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി മൂന്നു ജില്ലകളിൽനിന്നുള്ള എം.എൽ. എ.മാർക്ക് കൂടുതൽ ഫണ്ട് അനുവദിക്കുകയായിരുന്നു.

എന്നാൽ ജെ.ഡി.എസ്. സ്വാധീന ജില്ലകളിലേക്ക് അനുവദിച്ച അധികഫണ്ട് സർക്കാർ വെട്ടിക്കുറച്ചു. ബി.ജെ.പി. രാഷ്ട്രീയവൈരാഗ്യം തീർക്കുകയാണെന്നും മണ്ഡലങ്ങളുടെ വികസനത്തിന് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

മൂന്ന് ജില്ലകൾക്കായി അനുവദിച്ച അധികതുക പിന്നാക്ക ജില്ലകൾക്കായി വീതിച്ചുനൽകാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സന്തുലിതമായ വികസനത്തിന് എല്ലാ മേഖലകൾക്കും തുക അനുവദിക്കേണ്ടത് ആവശ്യമാണെന്നാണ് ബി.ജെ.പി.യുടെ വാദം.

ജെ.ഡി.എസ്. നേതാക്കളുടെ മണ്ഡലങ്ങളിലേക്കാണ് സഖ്യസർക്കാർ കൂടുതൽ ഫണ്ടനുവദിച്ചത്. മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി, ഭാര്യ അനിത കുമാരസ്വാമി, എച്ച്.ഡി. രേവണ്ണ എന്നിവരുടെ മണ്ഡലങ്ങളുടെ വികസനത്തിന് അധികതുക അനുവദിക്കുകയായിരുന്നു.

സഖ്യസർക്കാർ ഭരണ കാലത്ത് കോൺഗ്രസ് എം.എൽ.എ.മാരും തുക വകയിരുത്തുന്നതിൽ വിവേചനം കാണിച്ചുവെന്നാരോപിച്ചിരുന്നു. സർക്കാരിന് പിന്തുണ പിൻവലിച്ച് എം.എൽ.എ.സ്ഥാനം രാജിവെച്ചവരും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമിയുടെ മണ്ഡലത്തിനായി വകയിരുത്തിയത് 80 കോടി രൂപയാണ്.

ശരാശരി പത്തുകോടി രൂപ മണ്ഡലങ്ങളുടെ വികസനത്തിനായി വകയിരുത്തുമ്പോഴാണ് കുമാരസ്വാമിയുടെ മണ്ഡലത്തിന് കൂടുതൽ തുക അനുവദിച്ചത്. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായതിനുശേഷം മണ്ഡലങ്ങൾക്കുള്ള തുകയിൽ മാറ്റം വരുത്തുകയായിരുന്നു.

ബെംഗളൂരുവിലെ മണ്ഡലങ്ങൾക്ക് 40 കോടി രൂപ വീതവും മറ്റ് മണ്ഡലങ്ങൾക്ക് 25 കോടിരൂപ വീതവുമാണ് അനുവദിച്ചത്. എല്ലാ മണ്ഡലങ്ങൾക്കും അർഹമായ പ്രതിനിധ്യം ഉറപ്പുവരുത്തുന്ന തരത്തിലാണ് തുക വകയിരുത്തിയതെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us