ബെംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13-ന് പ്രൊ-കന്നഡ സംഘടനകൾ സംസ്ഥാനവ്യാപകമായി ‘കർണാടക ബന്ദ്’ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്. ബന്ദിന് പിന്തുണ നൽകാനും സഹകരിക്കാനും വ്യാപാരികൾ, വിവിധ അസോസിയേഷനുകൾ, മറ്റ് സംഘടനകൾ എന്നിവരോട് മുൻ എംഎൽഎയും കന്നഡ സംഘടനകളുടെ ഫെഡറേഷൻ പ്രസിഡന്റുമായ വാട്ടാൾ നാഗരാജ് അഭ്യർത്ഥിച്ചു.
കർണാടകയിൽ തന്നെ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്നത് സംസ്ഥാനത്തെ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15 വരെ ദിവസേന 3,500 ക്യൂസെക്സ് വീതം (ഏകദേശം 5 ടിഎംസി) വെള്ളം വിട്ടുനൽകാനാണ് കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി (സിഡബ്ല്യുആർസി) ശുപാർശ ചെയ്തിരുന്നത്. ഈ ശുപാർശ പുനഃപരിശോധിക്കണമെന്ന കർണാടകയുടെ ഹർജി തള്ളിയ അതോറിറ്റി, ഉത്തരവ് നടപ്പാക്കാൻ വ്യാഴാഴ്ച നിർദ്ദേശിക്കുകയായിരുന്നു.
ഇതിനിടെ, കാവേരി വിഷയത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്താൻ ബെംഗളൂരുവിലെത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ സന്ദർശനത്തിനെതിരെ ഓഗസ്റ്റ് 3-ന് വിമാനത്താവളം ഉപരോധിക്കുമെന്നും കന്നഡ സംഘടനകൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്നും കാവേരി, മേക്കദാട്ടു വിഷയങ്ങളിൽ കർണാടകയുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
തീവ്രമായ വരൾച്ചയും കുടിവെള്ള പ്രതിസന്ധിയും നേരിടുന്നതിനാൽ നിർദ്ദേശം പാലിക്കാൻ കഴിയില്ലെന്ന് കർണാടക സർക്കാർ വാദിച്ചെങ്കിലും അതോറിറ്റി തള്ളുകയായിരുന്നു. ഉത്തരവിനെ തുടർന്നുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഓഗസ്റ്റ് 2-ന് കർണാടക സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ഉത്തരവിനെതിരെ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]