ബെംഗളൂരു: നഗരത്തിലെ കാൽനടപ്പാതകൾ സുരക്ഷിതമാക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി നടപ്പിലാക്കുന്ന ‘സേഫ് ഫൂട്ട്പാത്ത്’ ക്യാമ്പയിൻ ശക്തമായി തുടരുന്നു. ക്യാമ്പയിന്റെ ഭാഗമായി ചൊവ്വാഴ്ച നഗരത്തിലെ അഞ്ച് കോർപ്പറേഷൻ പരിധികളിലായി 54 കിലോമീറ്ററിലധികം നീളമുള്ള കാൽനടപ്പാതകളിലെ കൈയേറ്റങ്ങളാണ് നഗരസഭാ അധികൃതർ ഒഴിപ്പിച്ചത്. കോർപ്പറേഷനുകൾ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ 54.32 കിലോമീറ്റർ റോഡുകളിലാണ് ചൊവ്വാഴ്ച നടപടിയുണ്ടായത്. വഴിയോരത്തെ പെട്ടിക്കടകൾ, തള്ളുവണ്ടികൾ, കടകളുടെ പുറത്തേക്ക് നീട്ടിയിട്ടിരുന്ന മേൽക്കൂരകൾ, വാണിജ്യ റാംപുകൾ, പരസ്യ ബോർഡുകൾ എന്നിവയുൾപ്പെടെ കാൽനടയാത്രയ്ക്ക് തടസ്സമായി നിന്ന നിരവധി താല്ക്കാലിക നിർമ്മിതികൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തു.
വിവിധ കോർപ്പറേഷനുകളിൽ നടന്ന ഒഴിപ്പിക്കൽ നടപടികൾ ഇപ്രകാരമാണ്:
ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ചത് നോർത്ത് കോർപ്പറേഷൻ പരിധിയിലാണ്. ഇവിടെ ആകെ 13.40 കിലോമീറ്റർ നീളത്തിൽ ഫൂട്ട്പാത്തുകൾ വൃത്തിയാക്കി. രാച്ചേനഹള്ളി മെയിൻ റോഡ്, തനിസാന്ദ്ര മെയിൻ റോഡ്, പോട്ടറി റോഡ്, സി.എം.ആർ റോഡ് തുടങ്ങിയ പ്രധാന പാതകളിലാണ് ഇവിടെ പ്രധാനമായും നടപടി സ്വീകരിച്ചത്. വെസ്റ്റ് കോർപ്പറേഷൻ പരിധിയിൽ ആകെ 12.67 കിലോമീറ്റർ ദൂരത്തിൽ എൻഫോഴ്സ്മെന്റ് ടീമുകൾ പരിശോധന നടത്തി കൈയേറ്റങ്ങൾ നീക്കി. കെങ്കേരി, യെദിയൂർ, ആർ.ആർ. നഗർ, രാജാജിനഗർ, ഡോ. രാജ്കുമാർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവിടെ കാമ്പയിൻ നടന്നത്.
ഈസ്റ്റ് കോർപ്പറേഷൻ പരിധിയിൽ ഗിയർ സ്കൂൾ റോഡ്, ശാന്തിനികേതൻ-ഹൂഡി സർക്കിൾ പാത, ദൊഡ്ഡനേക്കുന്ദി, രാമമൂർത്തി നഗർ, ഹൊരമാവ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ ആകെ 11.20 കിലോമീറ്റർ നീളമുള്ള കാൽനടപ്പാതകൾ കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി. സൗത്ത് കോർപ്പറേഷനിൽ കനകപുര മെയിൻ റോഡ്, അഞ്ജനാപുര മെയിൻ റോഡ്, ഹൊസൂർ റോഡ് തുടങ്ങിയ പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ ആകെ 11.05 കിലോമീറ്റർ ദൂരത്തെ തടസ്സങ്ങൾ നീക്കം ചെയ്തു. സെൻട്രൽ കോർപ്പറേഷൻ പരിധിയിൽ റെസിഡൻസി റോഡ്, ശേഷാദ്രി റോഡ്, ലാൽബാഗ് റോഡ്, ധന്വന്തരി റോഡ്, ഹഡ്സൺ സർക്കിൾ, കെ.ആർ. മാർക്കറ്റിന് സമീപമുള്ള വാണി വിലാസ് ആശുപത്രിക്ക് മുൻവശം എന്നിവയുൾപ്പെടെ ആകെ 6 കിലോമീറ്റർ നീളമുള്ള റോഡുകളിലെ കാൽനടപ്പാതകളാണ് അധികൃതർ പൂർണ്ണമായും ഒഴിപ്പിച്ചത്.
