ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

ബെംഗളൂരു: യാത്രക്കൂലിക്ക് പുറമെയുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസുകൾക്കുള്ളിൽ ഓഡിയോ പരസ്യങ്ങൾ ഏർപ്പെടുത്താൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഒരുങ്ങുന്നു. ബസുകളുടെ പുറംഭാഗം പൂർണ്ണമായി പരസ്യങ്ങളാൽ പൊതിയുന്ന വാണിജ്യ പരസ്യ രീതി വിപുലീകരിച്ചതിന് പിന്നാലെയാണ് കോർപ്പറേഷന്റെ പുതിയ നീക്കം.

പുതിയ പദ്ധതി പ്രകാരം ബസുകളിലെ ഓഡിയോ സിസ്റ്റം വഴി, അടുത്ത സ്റ്റോപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അനൗൺസ് ചെയ്യുന്നതിനിടയിലുള്ള സമയങ്ങളിലാണ് പരസ്യങ്ങൾ കേൾപ്പിക്കുക. യാത്രികർക്ക് അടുത്ത സ്റ്റോപ്പ് ഏതാണെന്ന് വ്യക്തമാക്കുന്ന നിലവിലുള്ള വോയ്‌സ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം പരസ്യങ്ങൾക്കൊപ്പം തന്നെ തടസ്സമില്ലാതെ തുടർന്നും പ്രവർത്തിക്കും.

അതേസമയം, കോർപ്പറേഷന്റെ ഈ പുതിയ നിർദ്ദേശം സ്ഥിരം യാത്രക്കാർക്കിടയിൽ, പ്രത്യേകിച്ച് യാത്രയ്ക്കിടയിൽ സ്റ്റോപ്പ് അറിയിപ്പുകളെ പൂർണ്ണമായി ആശ്രയിക്കുന്നവർക്കിടയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിത്യേന യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമായ ഈ അനൗൺസ്മെന്റ് സംവിധാനം കാഴ്ച്ചപരിമിതിയുള്ള യാത്രക്കാർക്ക് വലിയൊരു സഹായമാണ്. അതിനാൽ തന്നെ പരസ്യങ്ങൾ വരുന്നത് ഈ സൗകര്യത്തെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

ഓഡിയോ പരസ്യ സംവിധാനം നടപ്പിലാക്കുന്നതിനായി ബിഎംടിസി ഉടൻ തന്നെ പ്രത്യേകം ടെൻഡർ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് സ്റ്റാൻഡുകളിൽ നിലവിൽ ഇത്തരമൊരു സംവിധാനം ഉപയോഗിക്കുന്നുണ്ട്. അവിടെ പൊതു അറിയിപ്പുകൾക്കിടയിലാണ് പരസ്യങ്ങൾ നൽകാറുള്ളത്.

യാത്രാ ടിക്കറ്റ് നിരക്കുകൾക്ക് പുറമെ അധിക വരുമാനം കണ്ടെത്തുന്നതിനായി ബിഎംടിസി തങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ ക്രമേണ വിപുലീകരിച്ചു വരികയാണ്. ബസുകളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിന് പുറമെ, ഭൂമി ലീസിന് നൽകുക, ബസ് ടെർമിനലുകളിലെ വാണിജ്യ സ്ഥലങ്ങൾ വാടകയ്ക്ക് നൽകുക, ഓഫീസ് കെട്ടിടങ്ങൾ ലീസിന് നൽകുക, പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുക, തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയും കോർപ്പറേഷൻ വരുമാനം കണ്ടെത്തുന്നുണ്ട്.

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

നിലവിൽ ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 1,027 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ ആകെ 6,158 ബസുകളാണ് ബിഎംടിസി സർവീസ് നടത്തുന്നത്. വാണിജ്യ വരുമാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുവഴി വലിയ നേട്ടമുണ്ടാക്കാൻ കോർപ്പറേഷന് സാധിച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം ടിക്കറ്റ് ഇതര വരുമാന മാർഗ്ഗങ്ങളിലൂടെ 811 കോടി രൂപയാണ് ബിഎംടിസി സമാഹരിച്ചത്. പുതിയ ഓഡിയോ പരസ്യങ്ങൾ കൂടി എത്തുന്നതോടെ, പൊതുഗതാഗത സേവനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം തങ്ങളുടെ വാണിജ്യ വരുമാനം ഇനിയും വർദ്ധിപ്പിക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts