പത്തനംതിട്ട: നിത്യഹരിത ഗാനങ്ങളിലൂടെയും അഭിനയമുഹൂർത്തങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ പതിഞ്ഞ പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാരംഗങ്ങൾ ഇനി പുതിയ നിറക്കൂട്ടുകളിലേക്ക് മാറുന്നു. 1971-ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘പ്രവാചകന്മാരേ പറയൂ…’ എന്ന ഗാനരംഗം പരമാവധി കൃത്യതയോടെയും സ്വാഭാവികതയോടെയും കളറിലേക്ക് മാറ്റി കഴിഞ്ഞദിവസം യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ ഗാനരംഗത്തിന് ലഭിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങൾക്കും പശ്ചാത്തലങ്ങൾക്കും കൃത്യമായി ഇണങ്ങുന്ന നിറങ്ങൾ നൽകിയാണ് ഒരു പ്രമുഖ കമ്പനി ഈ ഗാനം പുനഃസൃഷ്ടിച്ചത്.
ബ്ലാക്ക് ആൻഡ് വൈറ്റ് മലയാള സിനിമകൾക്ക് നിറം നൽകി പുതുതലമുറയ്ക്ക് മുന്നിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പല കമ്പനികളും മുൻപും നടത്തിയിരുന്നെങ്കിലും ഇതിനായി വരുന്ന ഭീമമായ ചെലവായിരുന്നു പ്രധാന തടസ്സം. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (A.I.) സാങ്കേതികവിദ്യ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചതോടെ, കുറഞ്ഞ ചെലവിൽ ഇത്തരം പ്രോജക്ടുകൾ പൂർത്തിയാക്കാനുള്ള വലിയ സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ‘പ്രവാചകന്മാരേ…’ എന്ന ഗാനത്തിന്റെ കളറിങ് ജോലികൾ അമേരിക്കയിലാണ് പൂർത്തിയാക്കിയത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏറെ സമയമെടുത്ത് ഓരോ രംഗങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ് നിറങ്ങൾ നൽകിയത്.
ഇതേ നിലവാരത്തിൽ ഒരു പൂർണ്ണ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ഡിജിറ്റലായി റീമാസ്റ്റർ ചെയ്ത് കളറിലേക്ക് മാറ്റണമെങ്കിൽ നിലവിൽ 40 ലക്ഷം രൂപയിലധികം ചെലവ് വരും. സാധാരണ സോഫ്റ്റ്‌വേറുകൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഗാനരംഗങ്ങൾ മാത്രം കളർ ചെയ്യാൻ സാധിക്കുമെങ്കിലും, അതിൽ നിറങ്ങളുടെ കൃത്യതയും ദൃശ്യമികവും വളരെ കുറവായിരിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മുൻപ് ഇന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ഹിന്ദി ചിത്രം ‘മുഗൾ ഇ ആസം’, തെലുങ്ക് ചിത്രം ‘മായാബസാർ’ എന്നിവ വിജയകരമായി കളറിലേക്ക് മാറ്റി തീയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്ത് വലിയ വിജയം നേടിയിരുന്നു. ഇതേ മാതൃകയിൽ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളും പൂർണ്ണമായി കളറിലേക്ക് മാറുന്ന കാലം വിദൂരമല്ലെന്ന സൂചനയാണ് പുതിയ മാറ്റങ്ങൾ നൽകുന്നത്.
