ബെംഗളൂരു: കർണാടകയിൽ മദ്യത്തിന്റെ ആൽക്കഹോൾ അംശത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ നികുതി സമ്പ്രദായം (എഐബി) നടപ്പിലാക്കി ഇരുപത് ദിവസം പിന്നിട്ടിട്ടും, സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇപ്പോഴും പഴയ ഉയർന്ന വിലയ്ക്ക് ബിയർ വിൽക്കുന്നതായി പരാതി. പുതിയ നിയമപ്രകാരം ബിയറുകളുടെ വില ഗണ്യമായി കുറഞ്ഞതോടെ വിപണിയിൽ വൻ ഡിമാൻഡ് ആണ് അനുഭവപ്പെടുന്നത്. എന്നാൽ ഇതിനനുസരിച്ച് മദ്യശാലകളിൽ ആവശ്യത്തിന് ‘സ്റ്റോക്ക്’ എത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ദശകങ്ങളായി സംസ്ഥാനത്ത് നിലനിന്നിരുന്ന ബൾക്ക് ലിറ്റർ അധിഷ്ഠിത നികുതി സമ്പ്രദായം മാറ്റിവെച്ചാണ് മെയ് 11 മുതൽ രാജ്യത്താദ്യമായി ആൽക്കഹോൾ ഇൻ ബിവറേജ് (എഐബി) സംവിധാനം കർണാടക സർക്കാർ നടപ്പിലാക്കിയത്.
പുതിയ നികുതി പരിഷ്‌കാരം വന്നതോടെ ബിയറുകൾക്കും ചില പ്രീമിയം മദ്യങ്ങൾക്കും വലിയ തോതിൽ വില കുറഞ്ഞിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലും പഴയ ലേബലിലെ ഉയർന്ന വിലയ്ക്കാണ് ഇപ്പോഴും കച്ചവടം നടക്കുന്നത്. ഇതിനെക്കുറിച്ച് ഉപഭോക്താക്കൾ ചോദ്യം ചെയ്യുമ്പോൾ, തങ്ങളുടെ പക്കൽ ഇപ്പോഴും പഴയ സ്റ്റോക്ക് ആണെന്ന ന്യായീകരണമാണ് മദ്യശാലാ ഉടമകൾ നൽകുന്നത്. എല്ലാ ബ്രാൻഡുകളുടെയും പുതിയ വില രേഖപ്പെടുത്തിയ ലേബലുകൾ വിപണിയിൽ പൂർണ്ണമായി എത്തിയിട്ടില്ലെന്നതാണ് ഇവർ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പുതിയ നികുതി നിരക്കിലുള്ള കുറഞ്ഞ വിലയ്ക്കാണ് കർണാടക സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (കെഎസ്ബിസിഎൽ) മദ്യശാലകൾക്ക് ഇപ്പോൾ സ്റ്റോക്ക് വിതരണം ചെയ്യുന്നത്. ഇത് മറച്ചുവെച്ചുകൊണ്ട് ചില ബാറുകളും, റെസ്റ്റോറന്റുകളും, വൈൻ സ്റ്റോറുകളും ഉപഭോക്താക്കളിൽ നിന്ന് പഴയ ഉയർന്ന നിരക്ക് തന്നെ ഈടാക്കി കൊള്ളലാഭം കൊയ്യുന്നതായാണ് പ്രധാന ആരോപണം.
വില കുറഞ്ഞതോടെ വിപണിയിൽ കിംഗ്ഫിഷർ ബിയറിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്. എന്നാൽ ആവശ്യത്തിനനുസരിച്ച് സപ്ലൈ ഉയർത്താൻ കമ്പനികൾക്ക് സാധിക്കുന്നില്ല. നിലവിൽ 650 മില്ലിയുടെ കിംഗ്ഫിഷർ പ്രീമിയത്തിന്റെ വില 185 രൂപയിൽ നിന്ന് 110 രൂപയായി കുറഞ്ഞിട്ടുണ്ട്. ഒരു പൈന്റിന്റെ വില 125 രൂപയിൽ നിന്ന് 60 രൂപയായും, അര ലിറ്റർ ടിന്നിന്റെ വില 145 രൂപയിൽ നിന്ന് 80 രൂപയായും, 350 മില്ലി ടിന്നിന് 100 രൂപയിൽ നിന്ന് 60 രൂപയായും കുറഞ്ഞു. ഈ ഭീമമായ വിലക്കുറവാണ് വിപണിയിൽ വലിയ രീതിയിലുള്ള വിൽപന വർദ്ധനവിന് കാരണമായത്. പുതിയ വിലവിവരങ്ങൾ പൂർണ്ണമായി പ്രാബല്യത്തിൽ വരുന്നതോടെ വിപണിയിലെ ഈ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
