ബെംഗളൂരു, ട്രാഫിക് കുരുക്കും തകർന്ന റോഡുകളും കാരണം വലയുന്ന ബെംഗളൂരു നഗരവാസികൾക്ക് മേൽ പുതിയൊരു ദുരിതം കൂടി പെയ്തിറങ്ങുന്നു. നഗരത്തിൽ ഒരിടവേളയ്ക്ക് ശേഷം കുപ്രസിദ്ധമായ ‘നെയിൽസ് പഞ്ചർ മാഫിയ’ (ആണി മാഫിയ) വീണ്ടും പിടിമുറുക്കുന്നതായി റിപ്പോർട്ടുകൾ. റോഡുകളിൽ മനഃപൂർവ്വം ആണികളും സ്ക്രൂകളും ബ്ലേഡുകളും വിതറി വാഹനങ്ങൾ പഞ്ചറാക്കി പണം തട്ടുന്ന സംഘമാണ് സിലിക്കൺ സിറ്റിയിലെ യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുന്നത്.
Ni
അടുത്തിടെ മാഗഡി റോഡിലെ ബ്യാദരഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നൂറുകണക്കിന് ആണികളാണ് റോഡിൽ മനഃപൂർവ്വം വിതറിയ നിലയിൽ കണ്ടെത്തിയത്. ഓഫീസ് സമയങ്ങളിൽ തിരക്കിട്ട് പോകുന്ന ഐടി ജീവനക്കാർ, ഇരുചക്ര വാഹന യാത്രികർ, ക്യാബ് ഡ്രൈവർമാർ, ഡെലിവറി ഏജന്റുമാർ, കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾ എന്നിവരാണ് ഈ മാഫിയയുടെ പ്രധാന ഇരകൾ. റോഡരികിലെ ചില പഞ്ചർ ഷോപ്പുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാനും അതിലൂടെ വൻ ലാഭം കൊയ്യാനും വേണ്ടിയാണ് ഈ ക്രൂരതയെന്നാണ് ആക്ഷേപം.
വെറുമൊരു പണം തട്ടൽ എന്നതിനപ്പുറം, നിരപരാധികളായ മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാണ് ഈ മാഫിയയുടെ പ്രവർത്തനം. അമിതവേഗതയിൽ പോകുന്ന ഇരുചക്രവാഹനങ്ങളുടെ ടയറുകൾ പെട്ടെന്ന് പഞ്ചറാകുമ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായ അപകടങ്ങളാണ് ഉണ്ടാകുന്നത്. അടിയന്തര ഘട്ടങ്ങളിൽ രോഗികളുമായി പായുന്ന ആംബുലൻസുകൾ വരെ ഇത്തരത്തിൽ അപകടത്തിൽപ്പെട്ടാൽ അതിന് ആര് മറുപടി പറയുമെന്നാണ് പൊതുജനങ്ങൾ ചോദിക്കുന്നത്.
നിലവിൽ ബ്യാദരഹള്ളി, മാഗഡി റോഡുകൾക്ക് പുറമെ നഗരത്തിലെ പ്രധാന പാതകളായ ഹെബ്ബാൾ, നെലമംഗല ഹൈവേകളിലും ഔട്ടർ റിംഗ് റോഡുകളിലും ഈ മാഫിയയുടെ ശൃംഖല വ്യാപിച്ചതായാണ് വിവരം. നിരപരാധികളുടെ നിസ്സഹായത മുതലെടുക്കുന്ന ഈ ക്രിമിനൽ സംഘത്തിനെതിരെ നഗരത്തിൽ പൊതുജനരോഷം ശക്തമായിട്ടുണ്ട്.
പൊതുജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ട്രാഫിക് പോലീസും പ്രാദേശിക പോലീസും അടിയന്തരമായി ഇടപെടണമെന്നാണ് പൗരന്മാരുടെ ആവശ്യം. റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ ഉടനടി കണ്ടെത്തണമെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന റോഡരികിലെ പഞ്ചർ ഷോപ്പുകൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ജനങ്ങൾ ആഭ്യന്തര വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]