ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് പിന്നാലെ നേരിടേണ്ടി വന്ന കടുത്ത മാനസിക വിഷമങ്ങളും ദുരിതങ്ങളും തുറന്നെഴുതി ഒരു ഫ്ലാറ്റ് ഉടമ. ഫ്ലാറ്റ് വാങ്ങി കൃത്യം ഒരു വർഷം തികയുമ്പോൾ താൻ എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്ന് സ്വയം ചോദിക്കുകയാണ് ഈ ഫ്ലാറ്റ് ഉടമ. ഒരു വർഷത്തിനിടയിൽ താൻ നേരിട്ട 17 വലിയ പ്രതിസന്ധികൾ അക്കമിട്ടു നിരത്തി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൻ ചർച്ചയായിരിക്കുന്നത്.
ലക്ഷങ്ങൾ മുടക്കി പ്രമുഖ ഇന്റീരിയർ കമ്പനികളെക്കൊണ്ട് ചെയ്യിച്ച മോശം ജോലികൾ മുതൽ ഫ്ലാറ്റിലെ വെള്ളക്കുടി മുട്ടിക്കുന്ന റസിഡന്റ്സ് അസോസിയേഷൻ രാഷ്ട്രീയം വരെ നീളുന്നതാണ് ഈ ഫ്ലാറ്റ് ഉടമയുടെ ദുരനുഭവങ്ങൾ. കേടായ ട്രാൻസ്ഫോർമർ മാറ്റിവെക്കാൻ ആവശ്യമായ 5 ലക്ഷം രൂപ പിരിച്ചെടുക്കാൻ സഹകരിക്കാത്ത അയൽക്കാർ, വാട്ടർ ടാങ്കർ ലോറിയുടെ ബില്ലുകൾ അടക്കാൻ മടിക്കുന്നവർ എന്നിവരെയെല്ലാം കുറിപ്പിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കേവലം 1,500 രൂപ മാത്രം പ്രതിമാസ മെയിന്റനൻസ് തുക നൽകിക്കൊണ്ട് വൻകിട സൗകര്യങ്ങൾ പ്രതീക്ഷിക്കുന്നവരാണ് ഭൂരിഭാഗം താമസക്കാരുമെന്നും ഇവർ പറയുന്നു.
ചുമരുകളിലെ ഈർപ്പവും ചോർച്ചയും, കുരങ്ങന്മാർ പൈപ്പുകൾ തകർക്കുന്നത് മൂലമുണ്ടാകുന്ന ജലക്ഷാമം, ലിഫ്റ്റ് തകരാറുകൾ എന്നിവയും ഫ്ലാറ്റിലെ നിത്യസംഭവങ്ങളാണ്. 94 ഫ്ലാറ്റുകളുള്ള വലിയൊരു മൾട്ടിസ്റ്റോറി സമുച്ചയത്തിലാണ് താൻ താമസിക്കുന്നതെന്നും എന്നാൽ ഇതിലും ഭേദം വാടകവീടായിരുന്നു എന്നും ഈ ഉടമ കുറിക്കുന്നു. സാമ്പത്തിക ഭാരത്തെക്കുറിച്ച് കുറിപ്പിൽ പറയുന്ന വരികൾ ഏറെ ശ്രദ്ധേയമാണ്. പ്രതിമാസ വായ്പ ഗഡുക്കൾ (EMI) എത്ര കുറവാണെങ്കിൽ പോലും, അത് കഴുത്തിൽ വീണ ഒരു ലൂസായ കയർ പോലെ എപ്പോഴും ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുമെന്നാണ് ഉടമയുടെ അനുഭവം.
ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തങ്ങളുടെ ഫ്ലാറ്റുകളിലും സമാനമായ അവസ്ഥയാണെന്നും അസോസിയേഷൻ ഭാരവാഹികൾ ഫ്ലാറ്റ് ഉടമകളെ കോടതി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയം വരെ ഇവിടെയുണ്ടെന്നും ചിലർ കമന്റ് ചെയ്തു. ലക്ഷക്കണക്കിന് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചുണ്ടാക്കി ഒടുവിൽ കോൺക്രീറ്റ് കൂടുകളിൽ ജീവിതകാലം മുഴുവൻ ആശങ്കയോടെ ജീവിക്കേണ്ടി വരുന്ന ശരാശരി ഇന്ത്യൻ മധ്യവർഗത്തിന്റെ നേർച്ചിത്രമാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ ബിൽഡർമാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ മടിക്കുന്ന നമ്മുടെ ‘ചൽത്താ ഹേ’ (എല്ലാം അങ്ങനെ പോട്ടെ) മനോഭാവമാണ് ഇത്തരം ചൂഷണങ്ങൾക്ക് കാരണമെന്നും പ്രതികരണങ്ങൾ ഉയരുന്നുണ്ട്.
