ബെംഗളൂരു : നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ, ശാന്തി നഗറിൽ ആറോളം നായ്ക്കളെ വിഷം നൽകി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അജ്ഞാതർ ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് സൂചന. രണ്ട് നായ്ക്കളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ മൃഗസ്നേഹികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
മെയ് ആറിന് രാജ്കുമാർ ലേഔട്ടിൽ മൂന്ന് വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് നഗരത്തിൽ ഇത്തരമൊരു ക്രൂരത നടന്നത്. നിലവിൽ ശാന്തി നഗർ മേഖലയിൽ നായ്ക്കളുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതൽ എന്നോണം ചിലർ വിഷം നൽകിയതാകാമെന്ന് കരുതുന്നു. എന്നാൽ നായ്ക്കളെ ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ നിയമനടപടി വേണമെന്ന് മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ നഗരസഭാ അധികൃതരുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നടപടികൾക്കെതിരെയും വലിയ രീതിയിലുള്ള രോഷം ഉയരുന്നുണ്ട്. വിഷബാധയേറ്റ് അവശനിലയിലായ നായ്ക്കളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിന് പകരം, ജീവനോടെ തന്നെ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യ ട്രക്കിലേക്ക് വലിച്ചെറിഞ്ഞതായാണ് ആരോപണം. നായ്ക്കളോട് ക്രൂരത കാണിച്ചവർക്കെതിരെയും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ പ്രവർത്തകർ രംഗത്തുണ്ട്.
രാജ്കുമാർ ലേഔട്ടിൽ നായയുടെ ആക്രമണത്തിന് ഇരയായ ബാലൻ ഇപ്പോഴും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നഗരത്തിൽ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ ശാശ്വതമായ മാർഗ്ഗങ്ങൾ അധികൃതർ സ്വീകരിക്കാത്തതാണ് ഇത്തരം അനിഷ്ട സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]